ഇടുക്കി: പൊന്നാനിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി. സംസ്ഥാനം കനത്ത മഴയും ഉരുൾപൊട്ടലും ഉൾപ്പെടെയുള്ള ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനിടെ വി.ഡി. സതീശൻ വിരുന്നിന് പോയെന്ന് അദ്ദേഹം തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ മണി വിമർശനം ഉന്നയിച്ചത്. ‘റോമാനഗരം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടുണ്ട്. ഇവിടെ കോഴിക്കാൽ കടിക്കുന്നു. ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്’- എന്നാണ് എംഎം മണി ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകേണ്ട സമയത്ത് ഭരണനേതൃത്വം കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും എം.എം. മണി അഭിപ്രായപ്പെട്ടു. എം.എം. മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വ്യാപക ചർച്ചയ്ക്കാണ് വഴിവെച്ചത്. മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിപക്ഷം ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയത്.




























