തൃശൂർ: മൊബൈൽ ഫോണ്‍ കേടായതിനെതുടര്‍ന്ന് ഫയൽ ചെയ്ത ഹർജിയിൽ കൊച്ചിയിലെ ടി.വി.എസ് ഇലക്ട്രോണിക്സ് എച്ച്.ടി.സി സർവ്വീസ് സെന്ററും ഹരിയാനയിലെ എച്ച്.ടി.സി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് തൃശൂർ ഉപഭോക്തൃകോടതി വിധി. തൃശൂർ ചാലക്കുടിയിലുള്ള തീതായിൽ വീട്ടിൽ വിപിൻ വർഗ്ഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് വിധി. വിപിൻ വർഗ്ഗീസ് 12,900 രൂപ നല്കിയാണ് മൊബൈൽ ഫോൺ വാങ്ങിയത്. ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ മൊബൈൽ ഫോണിന് വ്യത്യസ്ഥ തകരാറുകൾ അനുഭവപ്പെട്ടു. ഫോണിന്റെ സ്ക്രീനിൽ മഞ്ഞ നിറം രൂപപ്പെട്ടതായിരുന്നു ഇതില്‍ പ്രധാനം. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുവാന്‍ കുത്തിയിട്ടാലും ഫോണിൽ ചാർജ് കയറാത്ത അവസ്ഥയുമുണ്ടായിരുന്നു.
പരാതിപ്പെട്ടപ്പോൾ സ്ഥാപന ഉടമ ഫോൺ വാങ്ങി വെച്ചുവെങ്കിലും തകരാർ പരിഹരിച്ചു ഫോൺ തിരിച്ച് നല്‍കിയില്ല. ഇതിനെ തുടർന്ന് വിപിൻ വർഗ്ഗീസ് തൃശൂർ ഉപഭോക്തൃകോടതിയില്‍ ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ഫോണിന്റെ വിലയായ 12,900 രൂപയും ഹർജി തിയ്യതി മുതൽ 9% പലിശയും നഷ്ടപരിഹാരവും ചിലവിലേക്കുമായി 10,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.






























