കോഴിക്കോട് : രാമനാട്ടുകര അങ്ങാടിയിൽ വെച്ച് തമിഴ്നാട് സ്വദേശിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. ചേലേമ്പ്ര പുല്ലിപ്പറമ്പ് മായേക്കാട്ട് പുറായി വിജേഷ് (37), കാക്കഞ്ചേരി പേവുങ്ങൽ അരുൺ രാജ് (24)എന്നിവരെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാ ജരാക്കി. കവർച്ച സംഘത്തിൽ ഒരാൾ കൂടിയുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. കഴിഞ്ഞ ദിവസം രാത്രി കെ.ടി.ഡി.സി ഹോട്ടലിന് സമീപത്താണ് തിരുച്ചിറപ്പള്ളി അരിയലൂർ പനങ്ങൂർ സ്വദേശി പ്രഭാകരന്റെ ഫോൺ മൂവർ സംഘം കവർന്നത്. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്ററായ പ്രഭാകരൻ പലചരക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു.
തിരിച്ചു പോകുമ്പോൾ പിന്നാലെ എത്തിയ സംഘാംഗങ്ങളിൽ ഒരാൾ തടഞ്ഞു നിർത്തി കഴുത്തിൽ കത്തി വെച്ചു. ഉടൻ മറ്റൊരാൾ പ്രഭാകരന്റെ പോക്കറ്റിൽ നിന്നു ഫോൺ അപഹരിച്ച ശേഷം മൂവരും കടന്നു കളഞ്ഞു. പ്രഭാകരൻ ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. വിജേഷിനെ സംഭവസ്ഥലത്തും അരുൺ രാജിനെ പിന്നിടുമാണു പിടികൂടിയത്.