ബെംഗളൂരു : നഗരത്തിൽ മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷണസംഘത്തിലെ യുവാവ് നാട്ടുകാർ പിന്തുടരുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരു കബ്ബൺപേട്ടിലെ 14-ാം ക്രോസിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മരിച്ചയാളുടെ കൂടെയുണ്ടായിരുന്ന സഹപ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കബ്ബൺപേട്ടിലൂടെ നടന്നുപോവുകയായിരുന്ന ആളുടെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇരയായ വ്യക്തി ബഹളം വെച്ചതോടെ സമീപത്തെ കടയിലെ ജീവനക്കാരൻ പ്രതികളുടെ ബൈക്കിന് നേരെ ചാക്ക് എറിഞ്ഞ് ഇവരെ തടയാൻ ശ്രമിച്ചു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിയുകയും, വാഹനം ഉപേക്ഷിച്ച് പ്രതികൾ ഇരുവശത്തേക്കും ഓടാൻ ശ്രമിക്കുകയുമായിരുന്നു.
നാട്ടുകാർ പിന്നാലെ ഓടിയതോടെ ഭയന്നോടിയ പ്രതികളിൽ ഒരാൾക്ക് പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും വഴിയിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കടുത്ത ഭയത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.





























