ന്യൂഡല്‍ഹി : അസംസ്കൃത എണ്ണയുടെ കരുതല്‍ ശേഖരവും മോദി വിറ്റു തുലയ്ക്കുന്നു. വീപ്പയ്ക്ക് 19 ഡോളറിനു വാങ്ങിയ എണ്ണ 80 ഡോളറിന് വില്‍ക്കാനാണ് തീരുമാനം. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാനാണ് വില്‍പ്പനയെന്നാണ് വിശദീകരണം. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്രതീരുവ കുറച്ചതുവഴി ഉണ്ടായ നഷ്ടം നികത്തലാണ് പ്രധാന ലക്ഷ്യം. ഒക്ടോബറില്‍ മൂന്ന് ലക്ഷം ടണ്‍ എണ്ണ മംഗളൂരു റിഫൈനറിക്ക് വിറ്റതായി ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്സ് ലിമിറ്റഡ് (ഐഎസ്പിആര്‍എല്‍) വെളിപ്പെടുത്തി. 1.5 ലക്ഷം ടണ്‍ എണ്ണ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനും വിറ്റു. അടുത്ത മാസം 4.5 ലക്ഷം ടണ്‍ കൂടി മംഗളൂരു റിഫൈനറിക്ക് നല്‍കും.
പൊതുമേഖല സ്ഥാപനമായ ഐഎസ്പിആര്‍എല്ലിന് വിശാഖപട്ടണം, മംഗളൂരു, പാടൂര്‍ എന്നിവിടങ്ങളിലാണ് സംഭരണിയുള്ളത്. കരുതല്‍ നിക്ഷേപത്തിന്റെ ചുമതല ഇവര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ – മെയ് കാലത്ത് കോവിഡിനെ തുടര്‍ന്ന് രാജ്യാന്തരവിപണിയില്‍ എണ്ണവില വീപ്പയ്ക്ക് 20 ഡോളറില്‍ താഴെയായി. അക്കാലത്ത് എണ്ണ ഇറക്കുമതി ഇനത്തില്‍ 5,000 കോടി രൂപയുടെ നേട്ടമുണ്ടായെന്ന് പെട്രോളിയം മന്ത്രാലയം സമ്മതിക്കുന്നു. അന്ന് സംഭരിച്ചതാണ് ഇപ്പോള്‍ മറിച്ചുവില്‍ക്കുന്നത്.
മംഗളൂരുവില്‍ ഐഎസ്പിആര്‍എല്ലിനു 7.5 ലക്ഷം ടണ്ണിന്റെ രണ്ട് സംഭരണിയുണ്ട്. ഇതില്‍ ഒരെണ്ണം 2019 ല്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിക്ക് കൈമാറി. ഇതോടെ കച്ചവടലക്ഷ്യം പുറത്തായി. കരുതല്‍ എണ്ണശേഖരം 20 ശതമാനം ലാഭം ലക്ഷ്യമിട്ടാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. സംഭരണികളിലെ 30 ശതമാനം സ്ഥലം പാട്ടത്തിന് നല്‍കിയും ലാഭം ഉണ്ടാക്കുന്നു. അതേസമയം വിപണിയില്‍ അസംസ്കൃത എണ്ണ കൂടുതല്‍ ലഭ്യമാക്കി എണ്ണവില കുറയ്ക്കാനാണിതെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കച്ചവടത്തിനു മറയിടാനാണ് ഈ പ്രചാരണം. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷം റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ശേഖരവും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.