തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്നു കസ്റ്റംസ് കരുതുന്ന ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫി ആറു മാസത്തോളം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ സ്വന്തം സഹായി. കുപ്രസിദ്ധ കേസുകളിലെ തടവുകാരെ ഓഫിസ് ജോലികൾക്കു നിയോഗിക്കരുതെന്ന ജയിൽ ഡിജിപിയുടെ സർക്കുലർ നിലവിലുള്ളപ്പോഴായിരുന്നു സൂപ്രണ്ടിന്റെ അനൗദ്യോഗിക ഓർഡർലി എന്ന നിലയിൽ ഷാഫിയുടെ നിയമനം.
മൂന്നു മാസം മുമ്പ് സ്വന്തം അപേക്ഷയിൽ കണ്ണൂർ ജയിലിലേക്കു മാറുന്നതുവരെ ഷാഫി ഈ ജോലിയിൽ തുടർന്നു. സൂപ്രണ്ടിന്റെ താത്പര്യപ്രകാരമുള്ള നിയമനമായിരുന്നതിനാൽ കീഴുദ്യോഗസ്ഥരാരും ചോദ്യം ചെയ്തില്ല. ജയിൽ ആസ്ഥാനത്ത് അറിയിച്ചതുമില്ല.
മുഹമ്മദ് ഷാഫിക്കൊപ്പം തൃശൂർ പുഴയ്ക്കലിലെ ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദിനെയും ഓഫിസ് ജോലിക്കു നിയോഗിച്ചു. കഠിനതടവിനു ശിക്ഷിക്കപ്പെട്ട തടവുകാർക്കാണു ജയിലിലെ ഏറ്റവും കാഠിന്യം കുറഞ്ഞ ജോലി നൽകിയത്. ഷാഫി സൂപ്രണ്ടിന്റെ സ്വന്തം സഹായിയായിരുന്നെങ്കിൽ റഷീദിനെ തൊട്ടടുത്ത മുറിയിലെ വാറന്റ് വിഭാഗത്തിലാണു നിയോഗിച്ചത്.
കഴിഞ്ഞ മാസം സഹതടവുകാരെ ആക്രമിച്ചതിനു റഷീദിനെതിരെ വിയ്യൂർ പോലീസ് കേസെടുത്തെങ്കിലും ഇയാൾ ഇപ്പോഴും ഓഫിസ് ജോലിയിൽ തുടരുന്നു. സഹതടവുകാരുടെ പരോൾ വിഷയങ്ങളിലടക്കം ഈ സഹായികൾ ഇടപെട്ടതായി ആക്ഷേപമുണ്ട്. സൂപ്രണ്ടിന്റെ ഓഫിസിൽ സ്വാതന്ത്ര്യമുള്ളവരായതിനാൽ ഇവർക്കെതിരെ പരാതിപ്പെടാൻ കീഴുദ്യോഗസ്ഥർ മടിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഫോൺ ഉപയോഗിച്ചതിനാണു ഷാഫിയെ വിയ്യൂരിലേക്കു മാറ്റിയത്.
ജയിലിൽ കഴിയവേ കുറ്റകൃത്യത്തിലേർപ്പെടുന്നവർക്കു പരോൾ ലഭിക്കുക പോലും ദുഷ്കരമാണെന്നിരിക്കെയാണു സൂപ്രണ്ടിന്റെ സഹായിയായത്. സൂപ്രണ്ടിനെ ഓഫിസ് കാര്യങ്ങളിൽ സഹായിക്കാൻ ഒരു എപിഒയെയാണ് ഔദ്യോഗിക ഓർഡർലിയായി വയ്ക്കുക. ഇദ്ദേഹത്തെ സഹായിക്കുകയാണ് അനൗദ്യോഗിക ഓർഡർലിയാകുന്ന തടവുകാരന്റെ ചുമതല.
കൂടുതൽ ശ്രദ്ധിക്കേണ്ട തടവുകാരെ ഉദ്യോഗസ്ഥരുടെ കൺമുൻപിൽ തന്നെ നിർത്തുന്നതിനായാണ് ഓഫിസ് ജോലിക്കു നിയോഗിച്ചതെന്നു സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജി.സുരേഷ് വിശദീകരിച്ചു. ഷാഫിക്ക് ആദ്യം പുല്ലു വെട്ടുന്ന ജോലി കൊടുത്തിരുന്നു. അടങ്ങിയൊതുങ്ങി നിന്നപ്പോഴാണു പ്രോത്സാഹനം എന്ന നിലയ്ക്ക് ഓഫിസ് ജോലി കൊടുത്തതെന്നും തെറ്റുതിരുത്തൽ കേന്ദ്രമാണു ജയിലെന്നും സൂപ്രണ്ട് പറഞ്ഞു.