പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി. വളളസദ്യക്ക് പ്രത്യേക പാസുണ്ടെന്ന് പറഞ്ഞ് പലരിൽ നിന്നായി പണം വാങ്ങിയതായാണ് പരാതി. ക്ഷേത്രത്തിലെത്തുമ്പോഴാണ് അങ്ങനെ സദ്യയ്ക്കായി പ്രത്യേകം പണം വാങ്ങില്ലെന്നും നടന്നത് തട്ടിപ്പാണെന്നും പലരും മനസിലാകുന്നത്. 3000 മുതൽ 5000 വരെ രൂപ നഷ്ടപ്പെട്ട ആളുകളുണ്ട്. ദേവസ്വം ജീവനക്കാരുടെ പേരിലായിരുന്നു ഈ തട്ടിപ്പ് നടന്നത്. ഇത്തരത്തിൽ ഓൺലൈൻ ആയി വള്ളസസദ്യയ്ക്ക് പണം നൽകിയ ഒരു കുടുംബം രണ്ട് ദിവസമായി എന്ന് വരണമെന്ന് സംഘത്തോട് ചോദിച്ചു. എന്നാൽ ഇവർ രണ്ട് ദിവസമായി മാറ്റിമാറ്റി പറയുന്നതിൽ സംശയം തോന്നിയ ഇവർ ഇന്ന് ക്ഷേത്രത്തിൽ നേരിട്ട് എത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കുന്നത്.
പിന്നാലെ ഇവർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇത്തരത്തിൽ ആളുകളിൽ നിന്നും പണം തട്ടിയതുമായി ബന്ധപ്പെട്ട മറ്റ് രണ്ടു പരാതികൾ പള്ളിയോട സേവാസംഘം വഴി ഇതിനോടകം ആറന്മുള സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ക്ഷേത്രത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു. പമ്പാനദിക്കരയിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലാണ് പ്രസിദ്ധമായ വള്ളസദ്യ നടക്കുന്നത്.





























