ഇരിട്ടി : കുരുങ്ങുകൾ ബസിനുനേരേ തെങ്ങിന് മുകളിൽനിന്നും കരിക്ക് പറിച്ചെറിഞ്ഞു. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ഇരിട്ടിയിൽനിന്നും പൂളക്കുറ്റിക്ക് നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന സെന്റ് ജൂഡ് ബസിനുനേരെയാണ് കുരങ്ങുകൾ കരിക്ക് പറിച്ചെറിഞ്ഞത്. റോഡരികിലെ തെങ്ങിൽനിന്നായിരുന്നു ഓടുന്ന ബസിനുനേരെ ഉന്നം തെറ്റാതെയുള്ള ഏറ്.
ചില്ല് തകർന്നതിനെത്തുടർന്ന് ഒന്നരദിവസത്തെ സർവീസ് മുടങ്ങി. നഷ്ടപരിഹാരം നൽകാൻ വകുപ്പില്ലെന്നാണ് വനം വകുപ്പിൽനിന്നും ബസുടമയ്ക്ക് കിട്ടിയ മറുപടി. മുന്നിലെ ചില്ല് മാറ്റാൻ മാത്രം ഉടമ ചെക്കാനിക്കുന്നേൽ ജോൺസന് 17,000 രൂപ ചെലവായി. മൂന്ന് ബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ ഇപ്പോൾ ഒരു ബസ് മാത്രമാണ് ഓടുന്നത് പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണ്. കാൽനടയാത്രക്കാർക്കും ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും നേരേ വാനരപ്പട പതിയിരുന്ന് ആക്രമണം നടത്തുകയാണ്. കുരങ്ങുകളെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനംവകുപ്പധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല