കൊച്ചി: മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ മുൻ ഐജി ലക്ഷ്മണനേയും മുൻ ഡിഐജി സുരേന്ദ്രനേയും പ്രതിചേർത്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിചേർത്തതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. മുൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെ പ്രതിചേർത്തത് ഇന്നലെയായിരുന്നു. മോൻസന് മാവുങ്കലിന് കൈമാറിയ 25 ലക്ഷത്തിൽ പത്തുലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്ന പരാതിയിലായിരുന്നു നടപടി. സുധാകരനെ മറ്റന്നാൾ കൊച്ചിയിൽ ചോദ്യം ചെയ്യും. അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
കേസിലെ പരാതിക്കാരനായ അനൂപിന്‍റെ മൊഴിയാണ് സുധാകരന് തിരിച്ചടിയായത്. 2018 ൽ കലൂരിലെ വാടക വീട്ടിൽ വെച്ച് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപിന്‍റെ മൊഴി. ഈ സമയത്ത് കെ സുധാകരനും ഈ വീട്ടിലുണ്ടായിരുന്നു. താൻ നൽകിയ 25 ലക്ഷത്തിൽ 10 ലക്ഷം കെ സുധാകരൻ കൈപ്പറ്റി. പാർലമെന്‍റ് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് മോൻസൻ മാവുങ്കലിന്‍റെ വിദേശത്തു നിന്നെത്തിയ പണം വിടുവിക്കാമെന്ന് പറഞ്ഞാണ് സുധാകരന് പണം നൽകിയതെന്നാണ് മൊഴി.





























