വാഷിങ്ടൺ : ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ രോഗതീവ്രത കുറവാണെന്ന് അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആന്തണി ഫൗസി. എന്നാൽ ഒമിക്രോണിനെക്കുറിച്ച് ആദ്യഘട്ടത്തിൽ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനെതിരേ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഒമിക്രോൺ വകഭേദം ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുകയാണ്. എന്നാൽ ഇവിടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആശങ്കയുണർത്തുന്ന വിധം വർധിച്ചിട്ടില്ല. ഇതുവരെയുള്ള അറിവുവെച്ച് ഒമിക്രോൺ വളരെ രോഗതീവ്രതയുണ്ടാക്കുന്ന വൈറസ് വകഭേദമാണെന്ന് തോന്നുന്നില്ലെന്നും ഫൗസി പറഞ്ഞു.
ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ രോഗതീവ്രത കുറഞ്ഞ വകഭേദമാണെന്നോ ഗുരുതരമായ രോഗം ഉണ്ടാക്കില്ലെന്നോ ഇപ്പോൾ ഉറപ്പിച്ച് പറയാൻ സാധിക്കില്ല. ആദ്യഘട്ടത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം നിഗമനങ്ങളിൽ എത്തിച്ചേരാതിരിക്കാൻ ശ്രദ്ധപുലർത്തണമെന്നും ഫൗസി മുന്നറിയിപ്പ് നൽകി. അതേസമയം മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ കൂടുതൽ വ്യാപന ശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാൻ സാധ്യതയുള്ളതുമാണെന്ന് സിംഗപുർ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. കോവിഡ് വന്ന് ഭേദമായവരിൽ ഒമിക്രോൺ വകഭേദം വേഗത്തിൽ ബാധിക്കാനിടയുണ്ടെന്നാണ് കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആദ്യ ഘട്ടത്തിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനം.
ഒമിക്രോൺ വകഭേദത്തിനെതിരേ നിലവിലുള്ള വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണ് എന്നത് സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നതേയുള്ളൂ. എന്നാൽ ഒമിക്രോൺ ബാധിച്ചവരിൽ രോഗതീവ്രത കുറയ്ക്കാൻ കോവിഡ് വാക്സിനുകൾക്ക് സാധിക്കുമെന്നുതന്നെയാണ് ലോകമെമ്പാടുമുള്ള ഗവേഷകർ കരുതുന്നതെന്നും സിംഗപുർ ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.