കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. 300ലേറെ പേരെ പറ്റിച്ച സുനിത, സുഹൃത്ത് ജസ്റ്റിൻ എന്നിവരാണ് പിടിയിലായത്. കൊല്ലം ശക്തിക്കുളങ്ങര പോലീസാണ് ഇവരെ പിടികൂടിയത്. തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ ഹരിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യർ എന്നിവരെ മഹാരാഷ്ട്രയിൽനിന്നാണ് കൊല്ലം ശക്തിക്കുളങ്ങര പോലീസ് പിടികൂടിയത്. വള്ളിക്കീഴ് ജംഗ്ഷനിലെ ജിഡിജിഎച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 300ലേറെ പേരെയാണ് ഇവര്‍ പറ്റിച്ചത്. ഇവരിൽനിന്ന് ഒന്നരക്കോടിയോളമാണ് തട്ടിയെടുത്തത്. ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ പോലീസിനെ സമീപിച്ചു.
ഇതോടെ സുനിതയും ജസ്റ്റിനും ഒളിവിൽ പോയി. പ്രതികൾ കേരളം വിട്ടെന്ന് മനസിലാക്കിയ ശക്തിക്കുളങ്ങര പൊലീസ് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വല വിരിച്ചു. ഇതിനൊടുവിലാണ് നാഗ്പൂരിന് സമീപമുള്ള ചന്ദ്രപൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇവര്‍ പിടിയിലായത്. റെയിൽവേ പ്രൊട്ടക്ഷൻ ടീമിന്‍റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. പ്രതികളെ കൊല്ലത്ത് എത്തിച്ചു. കേസിലെ മറ്റൊരു പ്രതിയായ തോട്ടപ്പള്ളി സ്വദേശി സ്റ്റീഫനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. സ്റ്റീഫന്‍റെ സഹോദരനാണ് ഇപ്പോൾ പിടിയിലായ ജസ്റ്റിൻ.





























