വിമര്‍ശനത്തിന് തിരി കൊളുത്തി കുഞ്ചാക്കോ ബോബൻ ചിത്രം. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററാണ് വിമര്‍ശനത്തിന് വഴിവെച്ചത്. തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്റര്‍ വാചകം. ഇന്ന് രാവിലെയാണ് വിമർശനങ്ങൾക്ക് വഴിവച്ച പോസ്റ്റർ കുഞ്ചാക്കോ ബോബന്‍റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി പുറത്തുവന്നത്. പിന്നാലെ പോസ്റ്റിന് താഴെ ട്രോളുകളും വിമർശനങ്ങളും നിറഞ്ഞു.
തിയേറ്റർ ലിസ്റ്റ് പങ്കുവച്ചുള്ള പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഇടത് അനുകൂലികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബന്‍റെ വാക്കുകൾ ഇങ്ങനെ;- പറയുന്ന കാര്യങ്ങളിൽ ഒരു സത്യമുണ്ട്. അത് കണ്ട് മനസ്സിലാക്കി പ്രതികരിക്കുക എന്നുള്ളത് ചെയ്യേണ്ട കാര്യങ്ങൾ തന്നൊണ്. ഈ സിനിമയിൽ കുഴിമാത്രമല്ല പ്രശ്നം. കുഴി ഒരു പ്രധാനകാരണമാണ്. അത് ഏതൊക്കെ രീതിയിൽ സാധാരണക്കാരനെ ബാധിക്കുന്നുവെന്നത് കോമഡിയുടെയും സറ്റയറിന്‍റെയും പിന്തുണയോടെ പറയുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് സിനിമ.
ഏതെങ്കിലും ഒരു രാഷ്ട്രീയ- ജനവിഭാഗത്തെ മാത്രം ടാർഗെറ്റ് ചെയ്തു കൊണ്ടുള്ള രീതിയിലല്ല സിനിമ എടുത്തിരിക്കുന്നത്. മാറിമാറി ഭരിക്കുന്ന ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും നമ്മുടെ സാധാരണക്കാരന്‍റെ അവസ്ഥ മനസ്സിലാക്കണം.ഏതൊക്കെ തലത്തിലാണ് ഇവിടെ പ്രശ്നങ്ങൾ നടക്കുന്നതെന്ന് വളരെ സിമ്പിളായിട്ട് ഹ്യൂമറിന്‍റെ അകമ്പടിയോടെ സിനിമ പറയുന്നത്. ഈ സിനിമ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയയോ സർക്കാരിനെയോ ടാർഗെറ്റ് ചെയ്യുന്നതല്ല.സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മൾ ചെയ്തിരിക്കുന്നത്. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല.
ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്.