ആലപ്പുഴ : സംസ്ഥാനത്തെ റോഡുകളില്‍ ദേശീയ കുഴിയും സംസ്ഥാന കുഴിയും ഉണ്ടോ? ഉണ്ടെന്നാണ് നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയക്കാരും പറയുന്നത്. തകര്‍ന്ന ദേശീയപാതയിലെയും സംസ്ഥാന പാതകളിലെയും കുഴികളിലാണ് ഈ തരംതിരിവ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ നിത്യേന യാത്ര ചെയ്യുന്ന ജനങ്ങള്‍ക്കറിയണ്ടേ കാര്യമുണ്ടോ ആരുടെ കുഴിയാണെന്ന് ! അവരെ കുഴിയില്‍ വീഴ്ത്തെരുതെന്ന അപേക്ഷ മാത്രമേയുള്ളൂ. കുഴിയില്‍ ചാടി നടുവൊടിയാതെ യാത്രചെയ്യണമെന്നത് അവരുടെ അവകാശമാണ്.
സംസ്ഥാനത്തെ ദേശീയപാതയും സംസ്ഥാനപാതകളും ഗ്രാമീണ റോഡുകളും അടക്കം മുമ്പെങ്ങും ഇല്ലാത്തവിധം തകര്‍ന്ന് തരിപ്പണമായെന്നത് സുവ്യക്തമാണ്. മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റയുടന്‍ പ്രഖ്യാപിച്ചത് സംസ്ഥാനത്തെ റോഡുകളെല്ലാം സുരക്ഷിതമായി യാത്രചെയ്യാനാവും വിധം നന്നാക്കുമെന്നായിരുന്നു. എവിടെ റോഡ് തകര്‍ന്നാലും പൊതുജനങ്ങള്‍ തന്നെ ബന്ധപ്പെട്ടാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും പറഞ്ഞു. ഇതിനായി ഫോണ്‍ ഇന്‍ പരിപാടികള്‍ നടത്തി പരാതികള്‍ സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ എല്ലാം പെട്ടെന്നാണ് മാറിമറിഞ്ഞത്. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ചതെന്ന് പറയുന്ന ദേശീയപാതയടക്കം തകര്‍ന്ന് തരിപ്പണമായി. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മഴവെള്ളം നിറഞ്ഞ് കുഴികള്‍ മരണക്കയങ്ങളായി മാറുകയും ചെയ്തപ്പോള്‍ മന്ത്രിയുടെ പ്രഖ്യാപനങ്ങളും നടപടികളുമൊക്കെ പുത്തനച്ചിയുടെ പുരപ്പുറം തൂപ്പായി. റോഡിലെ കുഴികള്‍ വിലപ്പെട്ട മനുഷ്യ ജീവനുകളും അപഹരിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കരുതിയെങ്കിലും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി ചുമതലയില്‍ നിന്നൊഴിയാനാണ് പൊതുമരാമത്ത് മന്ത്രിയും കേന്ദ്രമന്ത്രിയും രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ചത്.
കുഴികളെ ദേശീയമെന്നും സംസ്ഥാനമെന്നും ആദ്യം തരംതിരിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്. പ്രതിപക്ഷനേതാവ് വി.ഡി സതീശനും കേന്ദ്രമന്ത്രി വി.മുരളീധരനും പ്രശ്നത്തില്‍ ഇടപെട്ടതോടെ സംസ്ഥാന കുഴിയേത്, കേന്ദ്ര കുഴിയേത് എന്നതില്‍ പരസ്പരം ചെളിവാരിയേറ് തുടങ്ങി. കേന്ദ്ര കുഴിയായാലും സംസ്ഥാന കുഴിയായാലും മനുഷ്യരാണ് അതില്‍ വീഴുന്നതെന്ന വി.ഡി സതീശന്റെ കമന്റ് ചര്‍ച്ചയായപ്പോള്‍ വി.മുരളീധരന്‍ പറഞ്ഞത് തങ്ങളല്ല, മന്ത്രി റിയാസാണ് ദേശീയ, സംസ്ഥാന കുഴികളെ തരംതിരിച്ചതെന്നാണ്.
മുന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെക്കുറിച്ച് എന്‍.എച്ചിലെ ഒരു എന്‍ജിനിയര്‍ പറഞ്ഞകാര്യമാണ് ഇവിടെ പ്രസക്തമാകുന്നത്. യാത്രയ്ക്കിടെ എവിടെയെങ്കിലും റോഡില്‍ വലിയകുഴികള്‍ കണ്ടാല്‍ മന്ത്രി കാര്‍ നിറുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിക്കും. ഉടന്‍ കുഴിയടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കും. ദേശീയ, സംസ്ഥാന പാതയെന്ന വ്യത്യാസമില്ലാതെയായിരുന്നു മന്ത്രിയുടെ ഇടപെടല്‍.
വടിയെടുത്ത് ഹൈക്കോടതി
കേരളത്തിലെ റോഡുകളുടെ ദുസ്ഥിതി പരിഹരിക്കാന്‍ ഭരണക്കാരെക്കൊണ്ട് കഴിയില്ലെന്ന് കണ്ടിട്ടാകാം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ദേശീയപാത അതോറിട്ടിക്ക് ഹൈക്കോടതി അന്ത്യശാസനം നല്‍കി. റോഡപകടങ്ങള്‍ മനുഷ്യനിര്‍മ്മിത ദുരന്തങ്ങളാണെന്നും റോഡുകള്‍ കുരുതിക്കളങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിട്ടി മേധാവികളായ കളക്ടര്‍മാര്‍ ഇക്കാര്യത്തില്‍ കാഴ്ചക്കാരാകരുതെന്ന് പറഞ്ഞ അദ്ദേഹം ദേശീയപാതയായാലും പി.ഡബ്ലി.യു.ഡി, തദ്ദേശഭരണ സ്ഥാപന റോഡുകളാണെങ്കിലും അപകടം ഒഴിവാക്കാനുളള നടപടികള്‍ കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും പറഞ്ഞു. ഇന്ത്യയിലെ മറ്റൊരിടത്തും ദേശീയപാതകളില്‍ ഈ അവസ്ഥയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെ തുടര്‍ന്ന് ആരംഭിച്ച അശാസ്ത്രീയമായ കുഴിയടപ്പിനെക്കുറിച്ചും പരാതി ഉയര്‍ന്നു കഴിഞ്ഞു.
ദേശീയപാത അതോറിട്ടി പരിപാലിക്കുന്നത് 1233. 50 കിലോമീറ്റര്‍
കേരളത്തിലെ റോഡുകളുടെ ആകെ ദൈര്‍ഘ്യം 2,38,773. 02 കിലോമീറ്ററാണ്. സംസ്ഥാനത്തെ 11 ദേശീയ പാതകളുടെ ദൈര്‍ഘ്യം 1,781. 50 കിലോമീറ്ററാണ്. അതില്‍ സംസ്ഥാന പൊതുമരാമത്തിന്റെ എന്‍.എച്ച് വിഭാഗം 548 കിലോമീറ്ററും ദേശീയപാത അതോറിട്ടി (എന്‍.എച്ച്.എ.ഐ) 1,233.50 കിലോമീറ്ററും പരിപാലിക്കുന്നു.
സംസ്ഥാനത്തെ പ്രധാന റോഡുകള്‍ വികസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ്. 4,127.83 കി.മീ (13.98 ശതമാനം) സംസ്ഥാന പാതകളും 25,394.32 കി.മീ (86.01 ശതമാനം) പ്രധാന ജില്ലാ റോഡുകളും ഉള്‍പ്പെടെ പൊതുമരാമത്തു വകുപ്പ് (റോഡ് & പാലം) പരിപാലിക്കുന്ന റോഡുകള്‍ 2021ലെ കണക്ക് പ്രകാരം 29,522.150 കിലോമീറ്ററാണ്. ശേഷിക്കുന്നവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ്. ദേശീയപാതകള്‍ അതോറിട്ടി ഏറ്റെടുത്ത ശേഷം റോഡ് പരിപാലനവും അറ്റകുറ്റപ്പണിയുമെല്ലാം അവരുടെ ചുമതലയെന്ന് പറഞ്ഞൊഴിയുന്ന മന്ത്രി, കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം ഫ്ലൈഓവര്‍ സന്ദര്‍ശിച്ച് ഉദ്ഘാടനം ഉടന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റെടുക്കാന്‍ മന്ത്രി ശ്രമിക്കുന്നുവെന്ന ആരോപണം ബി.ജെ.പി ഉയര്‍ത്തിയത്.
ഭീമമായ തുക മുടിച്ചിട്ടും റോഡുകള്‍ തകരാന്‍ കാരണം പൊതുമരാമത്ത് വകുപ്പിലും ദേശീയപാത അതോറിട്ടിയിലും നടക്കുന്ന അഴിമതിയാണെന്ന ആരോപണം ശക്തമാണ്. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടില്‍ റോഡ് പണി കാട്ടിക്കൂട്ടലാണ്. മണ്ണുത്തി – അങ്കമാലി ദേശീയപാത നിര്‍മ്മാണത്തില്‍ 102 കോടി രൂപയുടെ അഴിമതി നടന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച കുറ്റപത്രം സമര്‍പ്പിച്ചിട്ടും ദേശീയപാത അതോറിട്ടിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനുളള പ്രോസിക്യൂഷന്‍ അനുമതി ഇനിയും ലഭിച്ചിട്ടില്ല.
സാങ്കേതികവിദ്യ ഇനിയും അകലെ
സാങ്കേതിക വിദ്യകള്‍ ഒരുപാട് മാറിയിട്ടും കേരളത്തിലെ ശക്തമായ കാലവര്‍ഷം നേരിടാനുളള ആധുനിക സാങ്കേതികവിദ്യ റോഡ് നിര്‍മ്മിതിക്ക് ഇനിയും സ്വീകരിച്ചിട്ടില്ലെന്നതാണ് പ്രധാന പോരായ്മ. ഇവിടത്തെക്കാള്‍ ശക്തമായ മഴയുളള പല വിദേശരാജ്യങ്ങളിലും സ്ഫടിക സമാനമായ റോഡുകളാണുളളത്. സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ നിര്‍മ്മാണത്തിന് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പും കയര്‍ കോര്‍പ്പറേഷനും തമ്മില്‍ 200 കോടിയുടെ കരാറിന് ധാരണയായിരുന്നു. ഭൂമിയ്ക്കടിയില്‍ നിന്നുള്ള ഈര്‍പ്പം മൂലം ടാറിംഗ് പെട്ടെന്ന് പൊളിയുന്ന സാഹചര്യം ഒഴിവാക്കാന്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നായിരുന്നു കണ്ടെത്തല്‍. പരീക്ഷണാര്‍ത്ഥം ഇത് ആലപ്പുഴയിലെ മാരാരിക്കുളത്തും ഓമനപ്പുഴയിലും നടപ്പാക്കിയിരുന്നു. ഇത് വിജയമാണെന്ന് കണ്ടാണ് കയര്‍ ഭൂവസ്ത്രം സംസ്ഥാനത്ത് വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതിക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന് ആര്‍ക്കുമറിയില്ല. സംസ്ഥാനത്തെ കയര്‍മേഖലയ്ക്ക് കൂടി പ്രയോജനപ്പെടുന്നതായിരുന്നു പദ്ധതി.
ദേശീയപാതയെന്നോ സംസ്ഥാന പാതയെന്നോ വ്യത്യാസമില്ലാതെ കേരളത്തിലെ റോഡുകളിലൂടെ വാഹനമോടിക്കുന്ന ഓരോ വാഹന ഉടമയില്‍ നിന്നും 15 വര്‍ഷത്തെ റോഡ് നികുതി മുന്‍കൂറായി ഈടാക്കുന്ന സര്‍ക്കാരിന് റോഡുകളുടെ മെച്ചപ്പെട്ട നിലവാരം ഉറപ്പാക്കാന്‍ ഉത്തരവാദിത്വമില്ലേ എന്നാണ് വാഹന ഉടമകളുടെ സംശയം. ഇതിനു പുറമേ ദേശീയപാതയില്‍ പലയിടത്തും ടോള്‍ പിരിവുമുണ്ട്. എന്നിട്ടും മന്ത്രിമാരും രാഷ്ട്രീയക്കാരും കുഴികളെ കേന്ദ്രമെന്നും സംസ്ഥാനമെന്നും തരംതിരിച്ച് ജനത്തെ വിഡ്ഢികളാക്കുന്നു.