റാന്നി: പമ്പാ നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ പെരുന്തേനരുവി ഡാമും പരിസരവും മണൽത്തിട്ടകളാൽ മൂടപ്പെട്ട അവസ്ഥയിലാണ്. പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് വെള്ളത്തിന് പകരം പുഴയിൽ നിറഞ്ഞുനിൽക്കുന്ന കൂറ്റൻ മൺകൂനകളാണ്. ഓരോ പ്രളയകാലത്തും ഒഴുകിയെത്തുന്ന മണ്ണ് ഡാമിൻ്റെ സംഭരണശേഷിയെയും സ്വാഭാവിക ഒഴുക്കിനെയും ഗുരുതരമായി ബാധിച്ചിട്ടും ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.വർഷാവർഷം നദിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യാറുണ്ടെങ്കിലും അത് ശാസ്ത്രീയമായല്ല നടപ്പാക്കുന്നത്. ഡാമിൽ നിന്ന് വാരിയെടുക്കുന്ന മണ്ണ് പുഴയോരത്തും ഡാമിൻ്റെ പരിസരത്തുമാണ് നിക്ഷേപിക്കുന്നത്. കാലവർഷം എത്തുന്നതോടെ ഈ മണ്ണ് വീണ്ടും പുഴയിലേക്ക് തന്നെ ഒലിച്ചിറങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. കോടികൾ വിലമതിക്കുന്ന മൺശേഖരം നദിയിൽ അടിഞ്ഞുകൂടിയിട്ടും അത് ഖനനം ചെയ്ത് സർക്കാരിന് വരുമാനമുണ്ടാക്കാനോ നിർമ്മാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ ഉള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു.
മണ്ണടിയുന്നത് ഡാമിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം കുരുമ്പൻമൂഴി അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമാകുന്നുണ്ട്. പുഴയുടെ ആഴം കുറയുന്നതോടെ മഴക്കാലത്ത് ജലം കരകവിഞ്ഞ് വീടുകളിലേക്കും കയറുകയാണ്. പ്രദേശം നേരിടുന്ന ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായി മണ്ണ് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഇനിയും അനുകൂലമായ നടപടികൾ ഉണ്ടായിട്ടില്ല.





























