കാസർകോട് : വായ്‌പ്പ എടുക്കാത്തവര്‍ക്കു പോലും ജപ്തി. മുഗു തട്ടിപ്പ് ബാങ്കിനെതിരെ കൂടുതല്‍ പരാതികള്‍. വായ്‌പ്പാതട്ടിപ്പ് ആരോപണം നേരിടുന്ന കാസർകോട് മുഗു സഹകരണ ബാങ്കിനെതിരെ കൂടുതൽ പേർ രംഗത്ത്. നിരവധി കുടുംബങ്ങളാണ് ലഭിക്കാത്ത വായ്‌പ്പയുടെ പേരിൽ ജപ്തി ഭീഷണി നേരിടുന്നത്. അതേസമയം ഇടപാടുകാരുടെ സമ്മതം കൂടാതെ പേര് വിവരങ്ങൾ അനധികൃത വായ്പകളുടെ ജാമ്യത്തിനായി ഉപയോഗിച്ചെന്നും പരാതി ഉണ്ട്.
മുഗു സ്വദേശിയായ മുഹമ്മദ് ഭാര്യയുടെ പേരിൽ വീട് നിർമാണത്തിനും കൃഷി ആവശ്യത്തിനുമായി എട്ട് ലക്ഷം രൂപയാണ് മുഗു സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തത്. അതിൽ ആറര ലക്ഷം രൂപ തിരിച്ചടച്ചു. എന്നാൽ 48 ലക്ഷം തിരിച്ചടക്കണമെന്നാണ് ബാങ്ക് അധികൃതർ മുഹമ്മദിനെ അറിയിച്ചത്. അതേസമയം പാസ് ബുക്കോ, രസീതുകളോ ബാങ്കിൽ നിന്നും നൽകിയിരുന്നില്ലെന്നും മുഹമ്മദ് പറയുന്നു.
കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പു കൂടാതെ ഉദ്യോഗസ്ഥരെത്തി മുഹമ്മദിന്റെ വീടും പരിസരവും അളന്നു പോയെന്നും ഉടൻ തന്നെ ജപ്തി നടപടികളുണ്ടാകുമെന്നും അറിയിക്കുകയും ചെയ്തു. മുഹമ്മദിന്റെ ഭാര്യ നൂറുനിസയുടെ പേരും ഒപ്പും സമ്മതം കൂടാതെ അനധികൃത വായ്പകളുടെ ജാമ്യത്തിനായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും മുഹമദ് പരാതി നൽകിയിട്ടുണ്ട്.





























