ചെന്നൈ : മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ തള്ളി തമിഴ്നാട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂചലനം മൂലം വിള്ളൽ ഉണ്ടായിട്ടില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. അണക്കെട്ടിന്റെ അന്തിമ റൂൾ കർവ് തയാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണെന്ന് കോടതിയെ അറിയിച്ച തമിഴ്നാട് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാരിന്റെ സത്യവാങ്മൂലം സുപ്രീം കോടതി ഫയൽ ചെയ്തു.
കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയാണെന്നു നേരത്തേ തന്നെ തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു നിയന്ത്രിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു നൽകി കേരളത്തിന് തമിഴ്നാട് കത്തയച്ചിരുന്നു. ഘടനാപരമായും ഭൂമിശാസ്ത്രപരമായും അണക്കെട്ടിനു ബലക്ഷയമില്ലെന്നും സുപ്രീം കോടതി ഉത്തരവുകളും മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്നും തമിഴ്നാട് ചീഫ് സെക്രട്ടറി വി.ഇരൈയൻപ് കേരള ചീഫ് സെക്രട്ടറി വി.പി.ജോയിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.





























