കോന്നി : കുട്ടവഞ്ചി സവാരി കേന്ദ്രത്തിനൊരു കാവലുണ്ട് അതാണ് സൂസി. ”മോളേ സൂസി” എന്ന് കുട്ടവഞ്ചി തൊഴിലാളികൾ നീട്ടി വിളിച്ചാൽ സൂസി ഓടി അരികിലെത്തും. മറ്റാരുമല്ല കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ നായയാണ് സൂസി. കുട്ടവഞ്ചി സവാരിക്ക് എത്തുന്ന വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് ജീവനക്കാർക്ക് ഒപ്പം തന്നെ സൂസിയും മുൻ നിരയിലുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുൻപ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം ആരോ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സൂസി എന്ന നായയെ കുട്ടവഞ്ചി തൊഴിലാളികളും ജീവനക്കാരും ചേർന്ന് എടുത്ത് വളർത്തുകയായിരുന്നു.
തൊഴിലാളികൾ നൽകുന്ന ഭക്ഷണവും ഇവിടുത്തെ ക്യാൻ്റീനിൽ നിന്ന് ലഭിക്കുന്ന ഭക്ഷണവുമാണ് സൂസിയുടെ ആഹാരം. ലോക്ഡൗൺ കാലയളവിൽ കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചിട്ടും സൂസി ഇവിടം വിട്ട് പോയില്ല. എന്നാൽ ഒരു വർഷം മുൻപ് ഇതിനെ കണ്ട് ഇഷ്ടപെട്ട് ആരോ വളർത്തുന്നതിനായി കൊണ്ടുപോയെങ്കിലും വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്ത് ചാടിയ നായ വീണ്ടും കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ തിരികെ എത്തി.
കുട്ടവഞ്ചി കയറുവാൻ എത്തുന്ന വിനോദ സഞ്ചാരികൾക്കൊപ്പം ഫോട്ടോ എടുക്കുന്നതും സൂസിക്ക് ഇഷ്ടമാണ്. അനുസരണയുള്ള കുട്ടിയെ പോലെ പറയുന്ന രീതിയിൽ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്യുന്നതിലും സൂസി മിടുക്കിയാണ്. മുൻപ് മണ്ണീറയിൽ തെരുവ് നായയുടെ ആക്രമണമുണ്ടായപ്പോൾ സൂസിക്കും വെറ്റിനറി ഡോക്ടർ പ്രതിരോധ കുത്തിവെയ്പ് എടുത്തിരുന്നു. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൻ്റെ പൊന്നോമനയായ സൂസിക്ക് പ്രത്യേക പരിഗണനയാണ് ജീവനക്കാർ നൽകുന്നത്.





























