തണ്ണിത്തോട് : അറ്റകുറ്റപ്പണികള്‍ നടത്താതെ മുണ്ടോന്‍മൂഴി – മണ്ണീറ റോഡ് തകര്‍ന്നു. ഇതുമൂലം ഏറെ ബുദ്ധിമുട്ടിലായത് തലമാനം, മണ്ണീറ നിവാസികളാണ്. 2022 ലാണ് റോഡ് അവസാനമായി ടാര്‍ ചെയ്തത്. നബാര്‍ഡ് ഫണ്ടില്‍ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു ടാറിംഗ് നടത്തിയത്. എന്നാല്‍ ടാറിംഗ് നടത്തി കുറച്ചു നാളുകള്‍ക്കകം റോഡ് ഇളകിമാറി. പിന്നീട് നാല് വര്‍ഷം കഴിഞ്ഞു റോഡ് ടാര്‍ ചെയ്ത് നവീകരിച്ചിട്ട്. മുണ്ടോന്‍മൂഴിയില്‍ നിന്നും മണ്ണീറ ഫോറസ്റ്റ് സ്റ്റേഷന്‍ വരെയുള്ള ഭാഗത്ത് ഒരു കിലോമീറ്ററോളം റോഡില്‍ വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല. ടാറിംഗ് ഇളകി കുഴികള്‍ രൂപപ്പെട്ടതോടെ വാഹന യാത്ര കൂടുതല്‍ ദുഷ്കരമായി മാറി. ഇതിന് പുറമേ റോഡിന് വീതി കുറവായതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുവാനും പ്രയാസമാണ്.
മണ്ണീറ റോഡില്‍ ഈറ്റ ചപ്പാത്ത് ഭാഗത്താണ് ഏറ്റവും കൂടുതല്‍ ടാറിംഗ് ഇളകി മാറിയിട്ടുള്ളത്. ഇതിന് തൊട്ടടുത്തായി ഇടിഞ്ഞു പോയ സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിച്ചിട്ടുമില്ല. അഗാധമായ കുഴിയാണ് ഇവിടെ. അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, മണ്ണീറ വെള്ളച്ചാട്ടം എന്നിവടങ്ങളിലേക്ക് ആളുകള്‍ പോകുന്ന പ്രധാന വഴിയാണ് ഇത്. എന്നിട്ടും റോഡ് ടാറിംഗ് നടത്തുവാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നു എന്നാണ് നാട്ടുകാരുടെ പരാതി. കോണ്‍ഗ്രസ് ഭരണ സമിതി കാലങ്ങളായി ഭരണം നടത്തുന്ന തണ്ണിത്തോട് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ റോഡ്. മുന്‍പ് കെ.എസ്.ആര്‍.റ്റി.സി അടക്കം സര്‍വീസ് നടത്തിയിരുന്ന മണ്ണീറയിലേക്ക് ഇന്ന് ഒരു സ്വകാര്യ ബസ് മാത്രമാണുള്ളത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ടാക്സി വാഹനങ്ങള്‍ പോലും പ്രദേശത്തേക്ക് കടന്നുവരാന്‍ മടിക്കുകയാണ്.





























