തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ അടിയന്തിര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആണ് നിർദേശം നൽകിയത്. സംഭവത്തിൽ ഡോക്ടർക്ക് എതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. താൻ അല്ല ശാസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ ബിന്ദു സുന്ദർ പറഞ്ഞു. പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്നവർ ബിന്ദു സുന്ദർ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛൻ ബിനിൽ പ്രതികരിച്ചു.
വിഷയത്തിഷൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ നടത്തിയത്. ശാസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. നേരത്തെ വിതുര സ്വദേശിനിയായ ഹസ്‌നാ ഫാത്തിമയുടെ പ്രസവ ശാസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ.




























