മവേലിക്കര : 2015 ലെ ഡെസ്റ്റമൺ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞു വരവേ കോവിഡ് ആനുകൂല്യത്തോടെ പരോളിൽ ഇറങ്ങിയ വെട്ടിയാർ, കല്ലിമേൽ, വരിക്കോലേത്ത് എബനേസർ വീട്ടില്‍ റോബിൻ ഡേവിഡ് (30) എന്ന ഗുണ്ടയെ ഇന്നലെ വൈകിട്ട് അറുനൂറ്റിമംഗലം മൂലേപ്പള്ളിക്ക് സമീപമുള്ള ഒളിത്താവളത്തിൽ നിന്നും 1.25 കിലോ കഞ്ചാവുമായി മാവേലിക്കര പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ പരോളിൽ കഴിഞ്ഞു വരവേ 13.10.2021-ാം തീയതി രാത്രി അയൽവാസിയെ മർദ്ദിച്ചതിന് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന ഇയാളുടെ പരോൾ റദ്ദ് ചെയ്യാൻ പോലീസ് ജയിൽ അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നതാണ്.
ഗുണ്ടകൾക്കെതിരെ ചെങ്ങന്നൂർ ഡിവൈഎസ്‌പി ഡോ.ആർ ജോസിന്റെ നേതൃത്വത്തിൽ പോലീസ് നടപടികൾ ശക്തമാക്കിയതിന്റെ ഭാഗമായി ഇയാളുടെ ഒളിത്താവളം കണ്ടെത്തിയ മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂലേപ്പള്ളി ഭാഗത്ത് ഇയാളും സുഹൃത്തുക്കളും ഒളിവിൽ കഴിഞ്ഞു വന്ന വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് 1.25 കിലോഗ്രാം കഞ്ചാവ്, ആയുധങ്ങൾ, മണൽ പാസുകൾ, മുദ്രപ്പത്രങ്ങൾ, സീലുകൾ എന്നിവ കണ്ടെടുത്തത്. സുഹൃത്തുക്കളായ ഗുണ്ടകളുമൊത്ത് ഇവിടെ ഗഞ്ചാവ് ബിസിനസിന്റെയും അനധികൃത മണൽ കടത്തിന്റെയും എജന്റായി ഇയാൾ പ്രവർത്തിക്കുകയായിരുന്നു. മാവേലിക്കര സിഐ സി.ശ്രീജിത്തിനോപ്പം എസ്ഐ അംശു, പി.എസ് ആനന്ദകുമാർ.ബി, ദീപു പിള്ള, എസ് സിപിഒ മാരായ സിനു വർഗ്ഗീസ്, രാജേഷ് കുമാർ, സുധീഷ്.എസ്, റിയാസ്.വൈ, ശാലിനി എസ് പിള്ള, സിപിഒ മാരായ ജവഹർ.എസ്, സജീർ.ബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്






























