കൊല്ലം : കൊല്ലത്തെ ഒരു എയ്ഡഡ് സ്കൂളിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അഡ്മിഷൻ നൽകുന്നില്ലെന്ന് പരാതി. കൊല്ലം ശാസ്താംകോട്ടയിലെ ഡോ സി.റ്റി ഈപ്പൻ മെമ്മോറിയൽ ആർഎച്ച്എസിലെ പ്രധാനാധ്യാപികയ്ക്ക് എതിരെയാണ് രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. മുസ്ലിം കുട്ടികൾക്ക് സ്കൂളിൽ അഡ്മിഷൻ നൽകില്ലെന്ന് അധ്യാപിക പറഞ്ഞുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് പ്രവേശനം നൽകില്ലെന്ന് തന്നെ അധ്യാപിക കടുപ്പിച്ചു പറഞ്ഞുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ വന്നത് 30 ഓളം വിദ്യാർഥികൾക്ക് ആണ് പ്രവേശനം നിഷേധിച്ചത്. സ്കൂളിലെ മറ്റ് അധ്യാപകരും പിടിഎ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും ഈ കുട്ടികൾക്ക് അഡ്മിഷൻ നൽകാൻ അധ്യാപിക വിസമ്മതിച്ചെന്നാണ് വിവരം. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ മാനേജ്മെന്റിലും ഡിഇഒക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് വിവരം.
സ്കൂളിലെ വിദ്യാർഥികളുടെ എണ്ണ തിൽ കുറവുവന്നാൽ പാർട്ട് ടൈം അധ്യാപികയുടെ ജോലി നഷ്ടമാകും. ഇതാദ്യമായല്ല പ്രധാന അധ്യാപിക ഇത്തരത്തിൽ പെരുമാറിയിട്ടുള്ളതെന്നാണ് വിവരം. മുൻപും ഈ പ്രത്യേക മതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഇവർ അഡ്മിഷൻ നിഷേധിച്ചിട്ടുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിൽ കെ എസ് യു പ്രതിഷേധം നടത്തി. അതേസമയം ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ കർശനമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി.





























