ന്യൂഡല്‍ഹി: കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ മുസ്ലിം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതോടെ സംസ്ഥാനത്ത് ലീഗിൻ്റെ നിലനിൽപ്പിൻ്റെ കാര്യത്തിൽ ആശങ്കകൾ ഉടലെടുക്കുകയാണ്. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ വിലക്കണമെന്ന കേസിൽ ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് മുസ്ലീം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ ഉത്തരവ് ഇറക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ മറുപടി നല്‍കാന്‍ കോടതി മൂന്നാഴ്ച സമയം നല്‍കിയിട്ടുണ്ട്. മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകതാ ദള്‍, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
ശിവസേന, ശിരോമണി അകാലിദള്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ മതം ഉണ്ടെങ്കിലും അവരെ ഹര്‍ജിക്കാരന്‍ ബോധപൂര്‍വ്വം ഹര്‍ജിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് മുസ്ലിം ലീഗിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും അഭിഭാഷകന്‍ ഹാരിസ് ബീരാനും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ശിവസേനയിലെ ശിവന്‍ ദൈവം അല്ലെന്നും ശിവാജിയെ ആണ് ഉദ്ദേശിക്കുന്നതെന്നും ഹര്‍ജിക്കാരൻ്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.
വിദ്വേഷ കേസിലെ പ്രതിയാണ് ലീഗിനെ നിരോധിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് ലീഗിന്റെ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയില്‍ ചുണ്ടിക്കാണിച്ചിരിക്കുകയാണ്. നേരത്തെ ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഹര്‍ജിയില്‍ കക്ഷിയാക്കിയിരുന്നില്ല. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ലീഗിനെ ഉള്‍പ്പടെ കക്ഷിചേര്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കങ്ങൾ.
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ മുസ്ലീം ലീഗിന് അതിൻ്റെ പേരിൽ മാറ്റം വരുത്തേണ്ടി വന്നേക്കുമെന്നുള്ള അകലെക്കൂട്ടിയുള്ള സൂചനകളാണ് നിലവിൽ പുറത്തു വരുന്നത്. മുൻപ് ഇതേ ഹർജി പരിഗണിച്ചപ്പോൾ മുസ്ലീം ലീഗിൻ്റെ പേര് സംബന്ധമായി സുപ്രീംകോടതിയിൽ നിന്നുയർന്ന ചില പരാമർശങ്ങൾ അത്തരത്തിലൊരു ചിന്തയിലേക്ക് വിരൽ ചൂണ്ടിയിരുന്നു.
രാഷ്ട്രീയ പാർട്ടികൾ മതപരമായ ചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ സുപ്രീം കോടതി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ കോടതിയുടെ തീരുമാനം ഹർജിക്കാരന് അനുകൂലമാകുകയാണെങ്കിൽ മുസ്ലീം ലീഗ് എന്ന ബ്രാൻഡ് നാമം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നുതന്നെ ഇല്ലാതാകുമെന്നുറപ്പാണെന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം. ഉത്തർപ്രദേശ് ഷിയ സെൻട്രൽ ബോർഡ് ഓഫ് വഖഫ് ചെയർമാൻ കൂടിയാണ് ഹർജി നൽകിയ സയ്യിദ് വസീം റിസ്‌വി.































