മലപ്പുറം : വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പള്ളികളില്‍ പ്രതിഷേധത്തിനില്ലെന്ന് സമസ്ത വ്യക്തമാക്കിയതിന് പിന്നാലെ മുസ്ലിം ലീഗ് അടിയന്തിരമായി നേതൃയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് മലപ്പുറം ലീഗ് ഓഫീസിലാണ് യോഗം.
സമര പരിപാടികള്‍ ആലോചിക്കാനും പ്രഖ്യാപിക്കാനുമാണ് അടിയന്തിരമായി ലീഗ് നേതൃയോഗം വിളിച്ചത്. പള്ളികളില്‍ പ്രഖ്യാപിച്ച പ്രതിഷേധങ്ങളില്‍ നിന്ന് സമസ്ത പിന്‍മാറിയത് മുസ്ലീം ലീഗിന് തിരിച്ചടിയായിട്ടുണ്ട്. ഇത് മറികിടക്കാന്‍ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് പ്രത്യക്ഷ സമരവുമായി രംഗത്ത് വരാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരായ പ്രതിഷേധത്തിൽ നിന്ന് സമസ്ത പിന്മാറിയെങ്കിലും ഇന്ന് പള്ളികള്‍ ബോധവത്കരണം നടത്തുമെന്ന് മുസ്ലിം നേതൃസമിതിയിലെ മറ്റു സംഘടനകള്‍ അറിയിച്ചു. പള്ളികളില്‍ ഇതിനായി നിര്‍ദേശം നല്‍കിയെന്ന കെഎന്‍എം പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി അറിയിച്ചു. മറ്റൊരു മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും പള്ളികളിലെ ബോധവത്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. കഴിഞ്ഞ ദിവസമാണ് പള്ളികളില്‍ പ്രതിഷേധം നടത്താനില്ലെന്ന് സമസ്ത വ്യക്തമാക്കിയത്.





























