കൊല്ലം : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയം പിണറായി സർക്കാരിന്റെ ഇടത് നയവ്യതിയാനത്തിനെതിരായ ജനങ്ങളുടെ ശക്തമായ താക്കീതാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. കൊല്ലം ജില്ലയിലുൾപ്പെടെ ആർഎസ്പി നടത്തിയ ഉജ്ജ്വല തിരിച്ചുവരവ് പാർട്ടിയുടെ പഴയകാല പ്രതാപത്തിലേക്കുള്ള മടക്കയാത്രയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലങ്ങളായി നിയമസഭയിൽ പ്രാതിനിധ്യമില്ലെന്ന ചീത്തപ്പേര് ഈ വിജയത്തോടെ ആർഎസ്പി മാറ്റിക്കുറിച്ചുവെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. പാർട്ടി മത്സരിച്ച അഞ്ച് സീറ്റുകളിൽ നാലിലും വിജയിക്കാൻ സാധിച്ചു. ഇതിൽ മൂന്ന് സീറ്റുകളിൽ പാർട്ടി ചിഹ്നത്തിലും പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുമാണ് വിജയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
2014-ൽ എൽഡിഎഫ് വിട്ടതുമായി ബന്ധപ്പെട്ട് തനിക്കും പാർട്ടിക്കുമെതിരെ നടന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമുള്ള മറുപടിയാണ് ഈ ജനവിധിയെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മിനെ ഗ്രസിച്ചിരിക്കുന്ന ‘അന്യവർഗ്ഗ സ്വാധീനവും’ ഇടത് നയവ്യതിയാനവുമാണ് ഈ പരാജയത്തിന് കാരണമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.





























