നാറാണംമൂഴി: പഞ്ചായത്തിലെ പ്രധാന യാത്രാമാർഗ്ഗങ്ങളിലൊന്നായ നാറാണംമൂഴി -അഞ്ചുകുഴി റോഡ് പൂർണ്ണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. റോഡിലെ ടാറിങ് പൂർണ്ണമായും ഇളകിമാറി മെറ്റലുകൾ നിരന്ന അവസ്ഥയിലാണ്. മാസങ്ങളായി തുടരുന്ന ഈ ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നാറാണംമൂഴി ജംങ്ഷൻ മുതൽ മൂങ്ങാപ്പാറയിലെ വനംവകുപ്പിന്റെ തേക്ക് കൂപ്പ് ആരംഭിക്കുന്ന ഭാഗം വരെയാണ് റോഡ് ഏറ്റവും കൂടുതൽ തകർന്നിരിക്കുന്നത്. ടാറിങ് നാമമാത്രമായി പോലും അവശേഷിക്കാത്ത വിധം മെറ്റലുകൾ ഇളകിക്കിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ഒരുപോലെ ഭീഷണിയാണ്. റോഡിലെ മെറ്റലുകൾ ഇളകിമാറിയതോടെ ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് അപകടങ്ങൾ പതിവാകുകയാണ്.
വലിയ കുഴികൾ രൂപപ്പെട്ടതോടെ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ വഴി വരാൻ മടിക്കുന്നു. റോഡിന്റെ അവസ്ഥ മോശമായിട്ടും അത് പുനരുദ്ധരിക്കാനോ താത്കാലികമായി അറ്റകുറ്റപ്പണികൾ നടത്താനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വനംവകുപ്പ് മേഖലയോട് ചേർന്ന് കിടക്കുന്ന ഈ റോഡ് തകർന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ യാത്ര ദുസ്സഹമായിരിക്കുകയാണ്. മഴക്കാലം എത്തുന്നതോടെ റോഡ് പൂർണ്ണമായും ചെളിക്കുളമായി മാറാൻ സാധ്യതയുണ്ട്. അതിനാൽ അടിയന്തിരമായി ഫണ്ട് അനുവദിച്ചു റോഡ് റീ-ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം. വരും ദിവസങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.





























