ലക്നൗ : വെനസ്വേലയിൽ ഹൃദയാഘാതം മൂലം മരിച്ചെന്ന് പറയപ്പെടുന്ന ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ (33) മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ആന്തരികാവയവങ്ങൾ കാണാനില്ലെന്ന് പരാതി. തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ അടക്കമുള്ള പ്രധാന അവയവങ്ങളൊന്നും ശരീരത്തിൽ ഇല്ലെന്നാണ് ഉത്തർപ്രദേശ് ദേവരിയ സ്വദേശിയായ രാകേഷിന്റെ കുടുംബം ആരോപിക്കുന്നത്. ഇതോടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഫെഡറേഷൻ ഓഫ് സീഫെറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യ രംഗത്തെത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് സംഘടനയുടെ ആവശ്യം. വെനസ്വേലയിൽ നിന്ന് കൃത്യമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ മറ്റ് വിവരങ്ങളോ നൽകാതെയാണ് മൃതദേഹം നാട്ടിലേക്ക് അയച്ചതെന്ന് സീഫെറേഴ്സ് യൂണിയൻ തങ്ങളുടെ എക്സ് അക്കൗണ്ടിൽ പറയുന്നു. ഇന്ത്യയിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടത്തിലാണ് ശരീരത്തിൽ ഒരു അവയവം പോലും ഇല്ലെന്ന വിവരം പുറത്തുവന്നത്. തലച്ചോറ്, ഹൃദയം, രണ്ട് ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, ആമാശയം, കുടൽ, ശ്വാസനാളം എന്നിവയെല്ലാം പൂർണമായി നീക്കം ചെയ്ത നിലയിലായിരുന്നു. കഴുത്ത് മുതൽ അടിവയർ വരെ 22 തുന്നലുകളും, ഒരു ചെവിയിൽ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും ഉണ്ടായിരുന്നു.
ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. പ്രധാന അവയവങ്ങളൊന്നും ഇല്ലാത്തതിനാൽ മരണകാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചില്ല. ഒരു മാസത്തോളമായി മൃതദേഹം ഡീപ്പ് ഫ്രീസറിൽ സൂക്ഷിച്ച നിലയിലായിരുന്നു. 2025 നവംബറിലാണ് രാകേഷ് ചൗഹാൻ ‘എക്സ്ഫിനിറ്റി’ എന്ന കമ്പനി വഴി മർച്ചന്റ് നേവി കപ്പലിൽ ജോലിക്ക് കയറിയത്. മേയ് മാസത്തിൽ രാകേഷിനു കപ്പലിൽ വീണ് പരുക്കേറ്റെന്നും ചികിത്സയിലാണെന്നും പിന്നീട് മരണം സംഭവിച്ചെന്നുമാണ് കമ്പനി കുടുംബത്തെ അറിയിച്ചത്. കപ്പലിൽ വീണുണ്ടായ ഗുരുതര പരുക്കാണ് മരണകാരണമെന്നായിരുന്നു കമ്പനിയുടെ പ്രാഥമിക വിശദീകരണം. എന്നാൽ ഒരു മാസത്തിനു ശേഷം ജൂൺ നാലിനാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ആദ്യം പോസ്റ്റ്‌മോർട്ടം ചെയ്യാൻ പ്രാദേശിക ഡോക്ടർമാർ വിസമ്മതിച്ചെങ്കിലും, ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഉത്തരവിലൂടെ നടത്തിയ പരിശോധനയിലാണ് അവയവങ്ങൾ മാറ്റിയ ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.






























