ഇടുക്കി : നെടുങ്കണ്ടത്ത് മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സജിയെ മെയ് നാലാം തീയതിക്ക് ശേഷം കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. ഇരട്ടക്കൊലപാതകത്തിന് പുറമെ, പ്രതിയുടെ പിതാവ് മാത്യൂവിന്റെ തിരോധാനത്തെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കും. പ്രതിയുടെ അമ്മയായ മേരിയെയും സഹോദരൻ റജിയെയും കൊലപ്പെടുത്താൻ ഉണ്ടായ കാരണങ്ങളെക്കുറിച്ച് സജി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുടുംബസ്വത്ത് തന്റെ പേരിലേക്ക് എഴുതി നൽകാത്തതിലുള്ള തർക്കം, വിവാഹം കഴിക്കുന്നതിനോടുള്ള വീട്ടുകാരുടെ എതിർപ്പ്, തന്റെ പിതൃത്വത്തെ ചൊല്ലിയുള്ള പരിഹാസങ്ങൾ എന്നിവയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സജി നൽകിയ മൊഴിയിൽ പറയുന്നത്.
ഇരട്ടക്കൊലപാതകം പുറത്തുവന്നതോടെയാണ് സജിയുടെ പിതാവ് മാത്യൂവിന്റെ തിരോധാനത്തിലെ ദുരൂഹതകൾ ചർച്ചയാകുന്നത്. 2018-ലാണ് മാത്യൂവിനെ കാണാതാകുന്നത്. അന്ന് സജിയുടെ ഇടപെടൽ മൂലമാണ് കുടുംബം കേസുമായി മുന്നോട്ട് പോകാതിരുന്നതെന്ന് സജിയുടെ സഹോദരി സിനി വെളിപ്പെടുത്തിയിട്ടുണ്ട്. മാത്യൂവിനെ കാണാതായ സംഭവത്തിൽ സജി ഇപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി സജിയുടെ ബന്ധുക്കളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ പിതാവിന്റെ തിരോധാനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്തുവരികയുള്ളൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.






























