വയനാട് : മീനങ്ങാടി അരിമൂള റോഡിലും സമീപ പ്രദേശങ്ങളിലും നിലനിന്നിരുന്ന കടുവ ഭീതിക്ക് ആശ്വാസമാകുന്നു. വനംവകുപ്പ് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ കടുവ പ്രദേശം വിട്ടുപോയതായി ഔദ്യോഗിക സ്ഥിരീകരണം. ഇക്കഴിഞ്ഞ 22-നാണ് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അരിമുള ഭാഗത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് പ്രദേശവാസികൾ വലിയ ആശങ്കയിലായിരുന്നു. വനംവകുപ്പ് ആർ.ആർ.ടിയുമായി ചേർന്ന് ഡ്രോൺ പരിശോധനയും രാത്രികാല പട്രോളിംഗും പ്രദേശത്ത് ക്യാമറ നിരീക്ഷണവും നടത്തിയിരുന്നുവെങ്കിലും കടുവയെ കണ്ടെത്താനായില്ല. മഴ പെയ്തതിന് ശേഷവും പുതിയ കാൽപാടുകൾ ഒന്നും തന്നെ കാണാത്ത സാഹചര്യത്തിലാണ് കടുവ പ്രദേശം വിട്ടതായി വനംവകുപ്പ് വ്യക്തമാക്കിയത്.
തിരച്ചിലിന്റെ ഭാഗമായി കാടുമൂടി കിടന്നിരുന്ന ചില എസ്റ്റേറ്റ് ഭൂമികൾ പരിശോധിച്ചിരുന്നു. ഇത്തരം കാടുപിടിച്ച ഇടങ്ങൾ വൃത്തിയാക്കി സൂക്ഷിക്കാൻ ഉടമസ്ഥർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടയുടൻ വനംവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നിലവിൽ കടുവ ഭീതി ഒഴിഞ്ഞിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള പതിവ് പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.






























