രാജസ്ഥാൻ : നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളെക്കുറിച്ചുള്ള രാജസ്ഥാൻ പോലീസിന്റെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന ഒരു രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
ഈ വർഷം മെയ് മാസം മൂന്നാം തീയതി നടന്ന പരീക്ഷയ്ക്ക് പിന്നാലെയാണ് ക്രമക്കേട് സംബന്ധിച്ച പരാതികൾ ഉയർന്നത്. പ്രതിയെന്ന് സംശയിക്കുന്ന വിദ്യാർത്ഥി ഓൺലൈൻ വഴി മാതൃകാ ചോദ്യപ്പേപ്പറുകൾ വിൽപന നടത്തിയതായും, ഇതിനായി 20,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഈടാക്കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മാതൃകാ ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയിരുന്ന പല ചോദ്യങ്ങളും യഥാർത്ഥ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളുമായി കൃത്യമായി സാമ്യമുള്ളവയായിരുന്നു എന്നതാണ് പോലീസിനെ ഈ അന്വേഷണത്തിലേക്ക് നയിച്ചത്. വിദ്യാർത്ഥിക്ക് ഈ ചോദ്യങ്ങൾ മറ്റാരുടെയെങ്കിലും സഹായത്തോടെ ലഭിച്ചതാണോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. നീറ്റ് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ തങ്ങൾക്ക് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും രാജസ്ഥാൻ പോലീസ് ഉയർത്തിയ ആരോപണങ്ങൾ എൻടിഎ പരിശോധിക്കും.






























