റാന്നി: റാന്നി ഗവ.ഐ ടി ഐക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങുമെന്നുള്ള പ്രതീക്ഷക്ക് വീണ്ടും ഉണര്‍വേകി സ്ഥലം ജില്ലാ കളക്ടർ സന്ദർശിച്ചു. ഇതോടെ തടസങ്ങള്‍ നീങ്ങുമെന്ന പ്രതീക്ഷ വീണ്ടും സജീവമായി. പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ ഉതിമൂട് വലിയകലുങ്കിലുള്ള പി.ഐ.പി കനാലിനോടു ചേര്‍ന്നുള്ള സ്ഥലം പരിഗണിച്ചിരുന്നു. അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തി കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതിയും വാങ്ങി. മണ്ണു മാറ്റി സ്ഥലം നിരപ്പാക്കി കെട്ടിടത്തിന്‍റെ ടെൻഡറും നടത്തിയിരുന്നു. എന്നാല്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന് അഗ്നിശമന സേനയുടെ അനുമതി ലഭിച്ചില്ല. പ്രധാന റോഡില്‍ നിന്നും കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലത്തേക്ക് അഞ്ചുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കണമെന്ന നിബന്ധന പാലിക്കാത്തതായിരുന്നു കാരണം. നിലവില്‍ ഇവിടെ നാലു മീറ്റർ വീതിയില്‍ മാത്രമായിരുന്നു റോഡ്.
നിര്‍മ്മാണത്തിന്‍റെ ഭാഗമായി അഞ്ചുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാനും സ്ഥലത്തേക്ക് അഗ്നിശമന സേനയുടെ വാഹനം സുഗമമായി എത്താനുമുള്ള റോഡിന് അധികൃതര്‍ പരിഗണന നല്‍കുന്നതോടെ കെട്ടിടം നിര്‍മ്മാണം ആരംഭിക്കാനാകും. റാന്നി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്തയിൽ ഉള്ള പെരുമ്പുഴയിലെ ഷോപ്പിംഗ് കോപ്ലെക്സിനു മുകളിലായിട്ടാണ് ഗവ.ഐ ടി ഐ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികള്‍ ഇടുങ്ങിയ സൗകര്യത്തിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്. ആ ആവശ്യം മുൻനിർത്തി യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം നടത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ സ്ഥലം സന്ദർശിച്ചത്. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാലയും പഞ്ചായത്ത് സെക്രട്ടറി സുധാകുമാരിയും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
വിവരങ്ങൾ കണ്ട് മനസ്സിലാക്കി പി ഐ പി വക സ്ഥലത്ത് നിന്നും റോഡിന്റെ ആവശ്യത്തിലേക്ക് സ്ഥലം വിട്ടുകിട്ടാൻ നടപടി സ്വീകരിക്കുമെന്നും എത്രയും പെട്ടെന്ന് തന്നെ റാന്നിയുടെ ഐ ടി ഐ സ്വന്തം കെട്ടിടത്തിൽ എത്തിക്കാൻ സാധിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.





























