റാന്നി: ബാങ്ക് ഭരണസമതിയില്‍ രാജി വെച്ചൊഴിഞ്ഞവരുടെ ഒഴിവിലേക്ക് പുതിയതായി നിയമിച്ചവരെ ചൊല്ലി പഴവങ്ങാടി കോണ്‍ഗ്രസില്‍ പുതിയ വിവാദം. ഡിസിസി പ്രസിഡന്റിന്റെ നിർദ്ദേശത്തിന് പുല്ല് വില നല്‍കി ഇഷ്ടക്കാരെ ബോർഡിൽ തിരുകി കയറ്റി ബാങ്ക് പ്രസിഡന്റ് തന്നിഷ്ടം കാട്ടിയതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. പതിനൊന്ന അംഗ ഭരണസമിതിയിൽ എട്ടുപേർ യുഡിഎഫ് പാനലിൽ നിന്നും വിജയിച്ച ബാങ്ക് ആണ് ചേത്തയ്ക്കൽ സർവീസ് സഹകരണ ബാങ്ക്. മൂന്നുപേർ എല്‍.ഡി.എഫ് പാനലിൽ നിന്നും വിജയിച്ചു. ഭരണ സമിതി ചുമതലയേറ്റു ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകളുടെ കണക്കുകളാണ് പുറത്തു വന്നത്.
ഇതിനെതിരെ സഹകാരികളുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട സമര പരിപാടികൾ ബാങ്കിന് മുമ്പിൽ നടന്നു. ഈ അഴിമതിക്കെതിരായ സമരത്തിനിടയില്‍ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച മൂന്ന് എല്‍.ഡി.എഫ് അംഗങ്ങൾ സമിതിയിൽ നിന്ന് രാജിവെച്ചിരുന്നു. അംഗങ്ങളുടെ ഒഴിവ് നികത്താൻ ബാങ്ക് ഭരണസമിതിക്ക് കഴിയുമെന്ന പഴുതുപയോഗിച്ച് മൂന്നുപേരെ നാമനിർദേശം ചെയ്യുവാൻ ഇതിനിടെ കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടങ്ങി. ഇതിൽ കണ്ണും വെച്ച് നിരവധി നേതാക്കന്മാരും രംഗത്തിറങ്ങി. 11 അംഗ തെരഞ്ഞെടുപ്പ് പാനലിൽ 10 കോൺഗ്രസ് അംഗങ്ങളും ഒരു കേരള കോൺഗ്രസ് അംഗവുമാണ് മത്സരിച്ചത്.
ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികളെയും, പുതിയതായി മറ്റൊരാളെയും ബോർഡ് അംഗങ്ങളായി നിയമിക്കുവാൻ ഡിസിസി പ്രസിഡന്റ് ബാങ്ക് പ്രസിഡണ്ടിന് ഔദ്യോഗിക കത്തും നൽകി. ബോർഡ് മീറ്റിംഗ് കൂടിയപ്പോൾ ഒരു അംഗം ഇത് ചൂണ്ടിക്കാണിച്ചപ്പോൾ ഡിസിസി പ്രസിഡന്റിനെക്കാൾ പ്രവർത്തന പരിചയം തനിക്ക് ഉണ്ടെന്നും അയാൾ തന്നെ ഭരിക്കാൻ വരേണ്ട എന്നും നിലവിലെ പ്രസിഡന്റ് നിലപാട് സ്വീകരിച്ചതായിട്ടാണ് ആരോപണം. തന്റെ ഇഷ്ടക്കാരനായ 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളിനെയും ബിജെപി അനുഭാവിയായ മറ്റൊരാളിനെയും കേരള കോൺഗ്രസ് പ്രതിനിധിയായ ഒരാളെയും ഉൾപ്പെടുത്തി പുതിയ ഭരണസമിതിയും പ്രസിഡന്‍റ് രൂപീകരിച്ചു.
നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ആളാണ് ഇദ്ദേഹമെന്നും ഇത്തരം പ്രവണത ഇനിയും പാർട്ടിയിൽ വെച്ച് വെറുപ്പിക്കാൻ അനുവദിക്കില്ല എന്നാണ് പ്രവർത്തകർ പറയുന്നത്. മുമ്പ് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നപ്പോഴും പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ഇദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത് അന്ന് വാർത്തയായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസിസി പ്രസിഡന്റ് നടത്തിയ പദയാത്രയിലും ബാങ്ക് പ്രസിഡന്റ് വിട്ടുനിന്നിരുന്നു.
തുടർച്ചയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും അധികാരസ്ഥാനങ്ങൾ പാർട്ടിയുടെ പേര് ഉപയോഗിച്ച് കയ്യാളുകയും ചെയ്യുന്ന ഇദ്ദേഹത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. അല്ലാത്ത പക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികൾ ഒരുങ്ങുകയാണ് കോൺഗ്രസ് പ്രവർത്തകർ. ഈ മൂന്നു പേരെ നിയമിച്ചതില്‍ അഴിമതി ആരോപണവും സ്വജന പക്ഷപാതവും ഇക്കൂട്ടര്‍ ഉയര്‍ത്തുന്നുണ്ട്. ബാങ്കിൽ നിയമിച്ച ഒരു അംഗത്തിന്റെ മകൻ ആണ് പ്രസിഡന്‍റുമായി കച്ചവടം ഉറപ്പിച്ചതെന്നാണ് പ്രധാന ആരോപണം.































