കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ താമസരേഖകളും വിസ നടപടികളും പരിഷ്കരിച്ചുകൊണ്ടുള്ള പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യം വലിയൊരു ഡിജിറ്റൽ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് റെസിഡൻസി അഫയേഴ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മസ്യാദ് അൽ മുതൈരി. കുവൈത്ത് ടെലിവിഷനിലെ ‘കുവൈത്ത് നൈറ്റ്സ്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം പുതിയ നിയമത്തിലെ സുപ്രധാന വശങ്ങൾ പങ്കുവെച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ച പുതിയ താമസ നിയമം 2025 നവംബർ 23 മുതലാണ് പ്രാബല്യത്തിൽ വന്നത് (എക്സിക്യൂട്ടീവ് റെഗുലേഷൻസ് ഡിസംബർ 23 മുതൽ).
നിലവിൽ പ്രതിവാരം 17,000 മുതൽ 20,000 വരെ സന്ദർശക വിസകളാണ് (ഫാമിലി, ബിസിനസ്, ടൂറിസ്റ്റ്) മന്ത്രാലയം അനുവദിക്കുന്നത്. കൂടാതെ ഏകദേശം 25,000 റെസിഡൻസി പെർമിറ്റുകളും ആഴ്ചതോറും നൽകുന്നുണ്ട്. തിരക്കേറിയ സീസണുകളിൽ ഈ കണക്കുകളിൽ മാറ്റമുണ്ടാകാം. വിസ നടപടികൾ ലഘൂകരിക്കുന്നതിനായി 85 ശതമാനം സേവനങ്ങളും ഇപ്പോൾ ഓൺലൈനാക്കി മാറ്റിയിട്ടുണ്ട്. ‘സഹേൽ’, ‘കുവൈത്ത് വിസ’ ആപ്പുകൾ വഴി വെറും അഞ്ച് മിനിറ്റിനുള്ളിൽ സന്ദർശക വിസകൾ അനുവദിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്.





























