മധ്യപ്രദേശ് : മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ച സംഭവത്തിൽ രണ്ട് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദേശത്തെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഭഗീരത്പുര പ്രദേശത്താണ് നഗരസഭ വിതരണം ചെയ്ത കുടിവെള്ളം കുടിച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൈപ്പ് വെള്ളം കുടിച്ച് പ്രദേശവാസികൾക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഐഎംസി സംഘം സമീപത്തുള്ള 200 ലധികം സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.എന്നാൽ മലിനമായ ജലവിതരണത്തെ കുറിച്ച് ദിവസങ്ങളായി പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പ്രതികരിച്ചു.





























