തൃശൂര്‍ : നനവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിക്ക് ജാമ്യമില്ല. കേസിലെ ഒന്നാംപ്രതിയും കുഞ്ഞിന്റെ അമ്മയുമായ വരടിയം മമ്പാട്ട് മേഘയുടെ ജാമ്യഹര്‍ജിയാണ് തൃശൂര്‍ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് തള്ളിയത്. കേസിലെ രണ്ടാം പ്രതി ചിറ്റാട്ടുകര വീട്ടില്‍ പോള്‍സണ്‍ മാനുവലുമായി മേഘ സ്നേഹത്തിലായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയാവുകയും വിവരം മറ്റാരും അറിയാതിരിക്കുന്നതിനായി കുട്ടിയെ ബാത്റൂമിലെ ബക്കറ്റില്‍ വെള്ളത്തില്‍ മുക്കി മേഘ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
കുട്ടിയുടെ മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടിനടുത്തുള്ള കനാല്‍ വെള്ളത്തില്‍ സഞ്ചിയിലാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോള്‍സണും സുഹൃത്തായ മൂന്നാം പ്രതി അമലും ചേര്‍ന്ന് മൃതദേഹം കനാലില്‍ തള്ളി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി. ബാബു ഹാജരായി.