ഹൈദരാബാദ് : മോഹൻലാൽ ചിത്രമായ ‘ബറോസി’ൻറെ ഷോ റദ്ദാക്കിയ വിവരം ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാതിരുന്ന ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയ്ക്ക് കോടതി പിഴ ചുമത്തി. നിരുത്തരവാദപരമായ സേവനത്തിന് പരാതിക്കാരന് 12,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
ഹൈദരാബാദിലെ കുക്കട്പള്ളി നിവാസിയായ നാരായണൻ കുട്ടിഗോപാൽ കൃഷ്ണൻ ആണ് പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയ്ക്ക് എതിരെ പരാതി നൽകിയത്. മോഹൻലാൽ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം ബറോസിൻറെ ടിക്കറ്റ് ആണ് നാരായണൻ ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്തത്. എന്നാൽ തീയറ്ററിൽ എത്തിയപ്പോൾ അതേസമയം മറ്റൊരു ചിത്രമാണ് കാണിക്കുകയെന്ന് അദ്ദേഹത്തിന് മനസിലായി. ബറോസിൻറെ ഷോ റദ്ദാക്കിയത് തന്നെ അറിയിക്കാതിരുന്നതിനെയാണ് ഉപഭോക്താവ് ചോദ്യം ചെയ്തത്.
കുക്കട്പള്ളിയിലുള്ള ഹൈദരാബാദ് ലുലു മാളിലെ സിനിപൊളിസ് മൾട്ടിപ്ലെക്സിൽ 2025 ജനുവരി 1 ന് രാവിലെ 10.50 നുള്ള ഷോ ആണ് നാരായണൻ ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഷോ ക്യാൻസൽ ചെയ്തുവെന്ന് തിയറ്ററിൽ എത്തിയപ്പോൾ മനസിലായി. ഷോ ക്യാൻസലാക്കിയ വിവരം ബുക്ക് മൈ ഷോയോ തിയറ്റർ മാനേജ്മെൻറോ തന്നെ അറിയിച്ചില്ലെന്നാണ് നാരായണൻ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ഇത് തൻറെ പുതുവത്സര പ്ലാനുകളെ അലങ്കോലമാക്കിയെന്നും അനാവശ്യ അസൗകര്യം ഉണ്ടാക്കിയെന്നും നാരായണൻ ഉപഭോക്തൃ കമ്മിഷനെ അറിയിച്ചു. പ്രേക്ഷകരെയും തിയറ്റർ ഓപറേറ്റർമാരെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാർ മാത്രമാണ് തങ്ങളെന്നും സിനിമകളുടെ പ്രദർശന സമയവും റദ്ദാക്കലുകളും ഷെഡ്യൂളിംഗും തിയറ്റർ മാനേജ്മെൻറ് ആണ് ചെയ്യുന്നതെന്നുമായിരുന്നു കമ്മിഷനിൽ ബുക്ക് മൈ ഷോയുടെ വാദം. പ്രസ്തുത ഷോ റദ്ദാക്കപ്പെട്ടതിന് തൊട്ടുപിറ്റേന്ന് ഉപഭോക്താവിന് ടിക്കറ്റ് തുകയായ 207.14 രൂപ മടക്കി നൽകിയിരുന്ന കാര്യവും അവർ കമ്മിഷനെ ധരിപ്പിച്ചു.
എന്നാൽ ഒരു സിനിമയുടെ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം അതിൻറെ റദ്ദാക്കലോ സമയമാറ്റമോ സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താവിനെ അറിയിക്കുന്നത് സേവനത്തിലെ ഉത്തരവാദിത്തമാണെന്നായിരുന്നു കമ്മിഷൻറെ നിരീക്ഷണം. ടിക്കറ്റ് തുക മടക്കിനൽകിയത് ഉപഭോക്താവിന് നേരിട്ട സമയ നഷ്ടത്തിനും അസൗകര്യത്തിനും പകരമാവില്ലെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു. ഉപഭോക്താവിന് നൽകാൻ ബുക്ക് മൈ ഷോയോട് ആവശ്യപ്പെട്ട 12,000 രൂപയിൽ 10,000 അസൗകര്യം സൃഷ്ടിച്ചതിനുള്ള നഷ്ടപരിഹാരവും 2000 രൂപ നിയമ വ്യവഹാരങ്ങൾക്ക് വന്ന ചെലവിലേക്കുമാണ്.





























