കോട്ടയം : പാലാ നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ചെയർപേഴ്‌സൺ ദിയ പുളിക്കകണ്ടത്തിലിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി ആറ് യു.ഡി.എഫ് കൗൺസിലർമാർ കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചു. വൈസ് ചെയർപേഴ്‌സൺ മായ രാഹുലിന്റെ നേതൃത്വത്തിലാണ് കൗൺസിലർമാർ കൂട്ടത്തോടെ പരാതി ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി നഗരസഭയിലെ സ്വതന്ത്രമുന്നണി കൂട്ടായ്മയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ കോൺഗ്രസിനും അതിന്റെ കൗൺസിലർമാർക്കും വലിയ രീതിയിൽ അപമാനമുണ്ടാക്കുന്നതാണെന്ന് കത്തിൽ ആരോപിക്കുന്നു. യു.ഡി.എഫ് ഭരണം എന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കോ യാതൊരു വിധ റോളും ഈ ഭരണത്തിൽ ഇല്ലായിരുന്നു. സംസ്ഥാന ഭരണത്തിനും യു.ഡി.എഫ് എം.എൽ.എ ജയിക്കുന്നതിനുവേണ്ടിയും യാതൊരു വിധ അപസ്വരങ്ങളും ഉണ്ടാക്കാതെ യു.ഡി.എഫ് നേതാക്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പാർലമെന്ററി പാർട്ടിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും വരെ ഉണ്ടായെന്നും കത്തിൽ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് 3 പൊലീസുകാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴി എടുത്തിട്ടും ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണം ഉൾപ്പെടെയുള്ള കള്ളക്കേസ് ചെയർപേഴ്സൺ കൊടുക്കുകയും കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച് വരുത്തി വാർത്ത നൽകി അപമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ ബിനുവിലും സ്വതന്ത്ര കൂട്ടായ്മയിലും ഉള്ള വിശ്വാസം ഞങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കത്തിൽ പറയുന്നു





























