കോഴിക്കോട്: മിൽമയുടെ ഒരു ലിറ്ററിന്റെ പാല്‍കുപ്പി ഇടപാടുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട ഇടപെടലുകൾ നടന്നതായി ആരോപണം. കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ സ്വന്തമാക്കിയ കമ്പനിയെ ഒഴിവാക്കാന്‍ മില്‍മ അധികൃതര്‍ ശ്രമിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ‘ക്ലിയര്‍പെറ്റ്’ കമ്പനിയോട് നിലവില്‍ ഉയര്‍ന്ന വില ഈടാക്കുന്ന തമിഴ്‌നാട് ആസ്ഥാനമായ ‘TPAC സ്‌കൈ പെറ്റ്’ കമ്പനിയുമായി പങ്കാളിത്തമുണ്ടാക്കാന്‍ മില്‍മ ആവശ്യപ്പെടുകയായിരുന്നു. നിലവിലെ കമ്പനിക്ക് 40 ശതമാനം വിതരണാവകാശം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ നിർദ്ദേശം ക്ലിയര്‍പെറ്റ് കമ്പനി തള്ളിക്കളഞ്ഞതോടെ മില്‍മ കരാര്‍ മരവിപ്പിക്കുകയും പിന്നീട് ടെന്‍ഡര്‍ റദ്ദാക്കുകയുമാണുണ്ടായത്. ഇതിനെതിരെ ക്ലിയര്‍പെറ്റ് കമ്പനി ഇതിനോടകം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികാരമായി മില്‍മ ക്ലിയര്‍ പെറ്റ് കമ്പനിയുടെ ടെന്‍ഡര്‍ റദ്ദാക്കുകയും ചെയ്തു. ക്ലിയര്‍ പെറ്റ് കമ്പനിയോട് തമിഴ്‌നാട് കമ്പനിയുമായി വിതരണ പങ്കാളിത്തം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട് അയച്ച ഇമെയിലിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.






























