ഇടുക്കി: കേരളത്തിലെ മലനിരകളിൽ കരിമേഘങ്ങൾ നിറയാൻ അതിർത്തിക്കപ്പുറത്ത് കണ്ണീരോടെ പ്രാർത്ഥനാനിരതരായി തമിഴ്‌നാട്ടിലെ കർഷകർ. കാലവർഷം ചതിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴേക്ക് പോവുകയാണ്. ഇതോടെ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് ജീവനീരെത്താൻ കേരളത്തിൽ കനത്ത മഴ പെയ്യണമെന്ന പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ പ്രത്യേക സർവമത പ്രാർത്ഥനയും പൂജകളും നടത്തി. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപമുള്ള ക്ഷേത്രത്തിലാണ് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചത്. ജില്ലാ കർഷക സംഘം വർക്കിങ് പ്രസിഡന്റ് എസ്. മനോഹരൻ പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിലവിൽ 112 .90 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്.
സാധാരണ ജൂൺ ആദ്യവാരത്തിലാണ് മുല്ലപ്പെരിയാർ ഡാമിൽനിന്ന് തമിഴ്നാട്ടിലേക്ക് കാർഷികവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടുന്നത്. ഈ സമയത്ത് കർഷകർ ഒന്നാം വിളയിറക്കും. ഇത്തവണ മഴയില്ലാത്തതിനാൽ ഇതുവരെ വെള്ളം തുറന്നുവിട്ടിട്ടില്ല. ഇതോടെ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളാണ് പ്രതിസന്ധിയിലായത്. കാർഷിക ആവശ്യത്തിന് മാത്രമല്ല. കുടിവെള്ളത്തിനും ഈ ജില്ലക്കാർ മുല്ലപ്പെരിയാറിനെയാണ് ആശ്രയിക്കുന്നത്. തേനി ജില്ലയിലെ 14707 ഏക്കർ സ്ഥലത്തു മുല്ലപ്പെരിയാറിനെ ആശ്രയിച്ചു കൃഷി ഇറക്കുന്നുണ്ട്. മഴ കുറവായതിനാൽ ഇതുവരെ മുല്ലപ്പെരിയാറിൽനിന്ന് വെള്ളം തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടിട്ടില്ല. കർഷകരുടെ ജീവിതമാർഗ്ഗം പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലാണ് ‘മഴ ദൈവങ്ങൾ’ കനിയാൻ തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ സർവമത പ്രാർത്ഥന നടത്തിയത്.






























