തൃശ്ശൂര്‍ : വെള്ളം ലഭിക്കാതിരുന്നപ്പോള്‍ ഈടാക്കിയ വെള്ളത്തിന്റെ ചാർജ്ജ് തിരികെ നൽകണമെന്നും ഉപഭോക്താവിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് അടിയന്തിരമായി ഉറപ്പു വരുത്തണമെന്നും പരാതിക്കാരന് നഷ്ടവും കോടതി ചെലവും നൽകണമെന്നും തൃശ്ശൂര്‍ ഉപഭോക്തൃ കോടതി വിധിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അന്തിക്കാട് ബ്ലോക്ക് സെക്രട്ടറി പീതാംബരൻ ടി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് വിധി. കേരള വാട്ടർ അഥോറിറ്റി ചേർപ്പ് പി.എച്ച്.സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയർ, ഇരിങ്ങാലക്കുട എക്സിക്യുട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരത്തുള്ള മാനേജിങ്ങ് ഡയറക്ടർ എന്നിവരാണ് എതിര്‍കക്ഷികള്‍.
സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ കണക്ഷനിൽ കുറച്ചു കാലങ്ങളായി വെള്ളം ലഭിച്ചിരുന്നില്ല. മൂന്ന് ബില്ലുകളിൽ ഒരേ റീഡിംഗ് തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഉപഭോഗം രേഖപ്പെടുത്തുന്ന കോളത്തിൽ നാല് യൂണിറ്റ് എന്ന് രേഖപ്പെടുത്തിയിരുന്നു. വെള്ളത്തിന്റെ ചാർജ് ഈടാക്കുകയും ചെയ്തിരുന്നു. ഇപ്രകാരം വെള്ളത്തിന്റെ ചാർജ് ഈടാക്കുകയും വെള്ളം ലഭ്യമാക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹർജിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ജീവിതത്തിന്റെ സുപ്രധാന ഭാഗമായ വെള്ളത്തിന്റെ ബിൽ സുവ്യക്തമാകണമെന്നും ഉപഭോക്താവിന് മനസ്സിലാക്കാൻ കഴിയുന്നതാകണമെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരനിൽ നിന്ന് വെള്ളം നൽകാതെ നിയമവിരുദ്ധമായി ഈടാക്കിയ 1323 രൂപ തിരിച്ചു നൽകണമെന്നും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകണമെന്നും അടിയന്തിരമായി ഹർജിക്കാരന് ശരിയായ രീതിയിലും മതിയായതുമായ വെള്ളം നൽകണമെന്നും വിധി പ്രസ്താവിച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.






























