കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കോടികളുടെ കള്ളപ്പണവും സ്വർണവും പിടികൂടി. 28 കോടി രൂപയും 21 കോടി രൂപ വിലമതിക്കുന്ന 15 കിലോ സ്വർണവുമാണ് ബിർഭൂം സ്വദേശിയായ മിനാർ മൊണ്ഡലിൻ്റെ വീട്ടിൽനിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നോട്ടുകൾ എണ്ണിത്തിടപ്പെടുത്തുന്നതിനിടെ അഞ്ച് എണ്ണൽ യന്ത്രങ്ങൾ തകരാറിലായത് ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിൻ്റെ അനുയായിയും കരിങ്കല്ല് വ്യാപാരിയുമായ ടുളു മൊണ്ഡലിൻ്റെ ബന്ധുവുമാണ് അറസ്റ്റിലായ മിനാർ മൊണ്ഡൽ. പണവും സ്വർണവും ടുളു മൊണ്ഡലിൻ്റെയും അദ്ദേഹത്തിൻ്റെ അനധികൃത സിൻഡിക്കേറ്റിൻ്റെയുമാണെന്ന് മിനാർ മൊണ്ഡൽ പോലീസിനോട് സമ്മതിച്ചു. ഇയാൾക്ക് ടുളു മൊണ്ഡലിൻ്റെ കരിങ്കല്ല് ക്വാറികളുമായും ക്രഷിങ് യൂണിറ്റുകളുമായും ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം റെയ്ഡ് നടത്താനുള്ള യഥാർത്ഥ കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കണ്ടെത്തിയ പണം എന്തിന് വേണ്ടി എത്തിച്ചതാണെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച രാത്രിയിൽ 5.5 കോടി രൂപ വരെ പോലീസ് എണ്ണിത്തിടപ്പെടുത്തി. എണ്ണൽ രാവിലെ ആയപ്പോഴേക്കും 28 കോടി രൂപ വരെ ആയി. പണത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. അഴിമതിക്കെതിരായ നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് തുടരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.






























