ചെന്നൈ : തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ചതിന് പിന്നാലെ ഹസീന സയിദ്, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ നടത്തിയ ആരോപണങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വം. ഡി എം കെ – കോൺഗ്രസ് സഖ്യം ഉറച്ചതെന്നും ഈ സഖ്യം ഉറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് കെ സി വേണുഗോപാലാണെന്നുമാണ് തമിഴ്‌നാടിന്റെ ചുമതലയുള്ള എ ഐ സി സി അംഗം ഗിരീഷ് ചോദാങ്കർ വ്യക്തമാക്കിയത്. കേരള മുഖ്യമന്ത്രി ആകാൻ കെ സി ശ്രമിച്ചിട്ടില്ലെന്നും കേരളത്തിലെ വിജയ് ഫാൻസിനെ ലക്ഷ്യമിട്ട് തമിഴ്നാട് തിരഞ്ഞെടുപ്പിൽ ടി വി കെ സഖ്യത്തിന് കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഉടൻ തന്നെ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ഗിരീഷ് ചോദാങ്കർ വ്യക്തമാക്കി.
അതിനിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് തമിഴ്നാട് പി സി സി പ്രസിഡന്റ് സെൽവപെരുന്തഗൈയും രംഗത്തെത്തി. ടി വി കെയെ കുറിച്ച് കെ സി സംസാരിച്ചിട്ടേയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഡി എം കെയുമായുള്ള കോൺഗ്രസ് സഖ്യം കെ സി അടക്കമുള്ള നേതൃത്വത്തിന്റെ തീരുമാനമാണ്. ഡി എം കെയുമായുള്ളത് ആശയപരമായ സഖ്യമാണെന്നും അത് തുടരുമെന്നും പി സി സി പ്രസിഡന്റ് പറഞ്ഞു. ഹസീനയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമാണ്. നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ഹസീനയുടെ ശ്രമത്തെ തള്ളിക്കളയുന്നതായും സെൽവപെരുന്തഗൈ പറഞ്ഞു.






























