ന്യൂഡൽഹി : വിവാഹം നിശ്ചയിച്ച തീയതിക്കകം നാട്ടിലെത്താൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങിയ മലയാളി യുവതി ശ്വേത മധുവിന് ആശ്വാസം. നാളെ രാവിലെ ശ്വേത കേരളത്തിലേക്ക് മടങ്ങിയെത്തും. ഇതിനായി കുവൈത്ത് എയർലൈൻസ് അനുമതി നൽകി. സാമൂഹിക പ്രവർത്തകൻ ഷംസുദ്ദീൻ കണ്ണെത്തിന്റെ ഗ്യാരണ്ടിയിലാണ് ശ്വേതയ്ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാനുമതി നൽകിയത്. ഇന്ന് വൈകിട്ടോടെ ശ്വേത കുവൈറ്റിൽ നിന്നും ദമാമിലേക്ക് തിരിക്കും. തുടർന്ന് അവിടെ നിന്നും നാളെ രാവിലെയാണ് കൊച്ചിയിലേക്കുള്ള യാത്ര. ഈ ശനിയാഴ്ചയാണ് ശ്വേതയും വടകര സ്വദേശി അശ്വിനുമായുള്ള വിവാഹം. വിവാഹ ചടങ്ങുകൾ ഏപ്രിൽ 16ന് ആരംഭിക്കും. ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിച്ച ശ്വേത വിവാഹത്തിനായി അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അധികൃതർ അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്ന് മാർച്ച് 4ന് ജോലി രാജിവെച്ചെങ്കിലും കമ്പനിയിലെ ആഭ്യന്തര ക്ലിയറൻസ് നടപടികൾ വൈകുന്നത് കാരണം വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാനുള്ള എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നത് അനിശ്ചിതത്വത്തിലായി.
നിലവിൽ കുവൈറ്റ് എയർവേയ്‌സിലെ ഫിനാൻസ് വിഭാഗത്തിന്റെ അനുമതിക്കായി ഫയൽ കാത്തിരിക്കുകയാണ്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടപടികൾ അനിശ്ചിതമായി നീളുന്നത് യുവതിയെയും കുടുംബത്തെയും വലിയ ആശങ്കയിലാക്കി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് കുവൈറ്റ് എയർവേയ്‌സ് അധികൃതരുമായും അവിടുത്തെ ഇമിഗ്രേഷൻ വിഭാഗവുമായും അടിയന്തരമായി ബന്ധപ്പെട്ട് ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കാൻ ഇടപെടണമെന്നും ശ്വേതയ്ക്ക് നാട്ടിലെത്താൻ ആവശ്യമായ സഹായങ്ങൾ എംബസി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചിരുന്നു.






























