അബുജ: നൈജീരിയയിൽ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധത്തെത്തുടർന്ന് നടന്ന കൂട്ട വിചാരണകളിൽ 400ഓളം പേർക്ക് ശിക്ഷ വിധിച്ചു. ബോക്കോ ഹറാം, ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കുറ്റവാളികൾക്കാണ് അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചത്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ തടയാൻ സർക്കാർ കടുത്ത സമ്മർദ്ദത്തിലായിരിക്കുന്ന സമയത്താണ് ഈ വിചാരണകൾ നടന്നത്. ഇസ്‌ലാമിക തീവ്രവാദികൾ മുതൽ വിഘടനവാദികൾ വരെയും, മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ വരെയുള്ള ഒന്നിലധികം സായുധ ഗ്രൂപ്പുകളുമായാണ് നൈജീരിയയിൽ സുരക്ഷാ സേന നിലവിൽ പോരാടുന്നത്.
2009ൽ വടക്കുകിഴക്കൻ മേഖലയിൽ ബോക്കോ ഹറാം ആരംഭിച്ച കലാപത്തിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും രണ്ട് ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തതായാണ് പുറത്ത് വന്നിട്ടുള്ള കണക്കുകൾ വിശദമാക്കുന്നത്. മോശമായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തേക്കുള്ള യാത്ര പുനപരിശോധിക്കാൻ ബുധനാഴ്ച അമേരിക്ക തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങളിൽ പങ്കെടുക്കുകയോ പണം, ആയുധം, അല്ലെങ്കിൽ മറ്റ് സാങ്കേതിക സഹായങ്ങൾ എന്നിവ നൽകി തീവ്രവാദികളെ പിന്തുണയ്ക്കുകയോ ചെയ്ത കുറ്റത്തിന് 500ലധികം പ്രതികളെയാണ് തലസ്ഥാനമായ അബുജയിലെ ഫെഡറൽ ഹൈക്കോടതിയിൽ വിചാരണ ചെയ്തത്. 386 പേർ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തി.





























