കോഴിക്കോട് : കോഴിക്കോട് കടലൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കവാസാക്കി മൂലമെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് അധികൃതർ. കുട്ടികളിൽ വരുന്ന അപൂർവ രോഗമാണ് ഇത്. ഈ രോഗം ബാധിച്ചാണ് കുഞ്ഞിന്റെ ജീവൻ നഷ്ടമായതെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. പകർച്ചവ്യാധി അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. കുട്ടിയുടെ രോഗലക്ഷണങ്ങൾ കവാസാക്കിയുടേത് എന്ന് കണ്ടെത്തിയതിന് പിന്നാലെ ചികിത്സ ആരംഭിക്കുകയും ചെയ്തു. ചികിത്സയിൽ കഴിയവേ ആയിരുന്നു മരണം. വ്യാഴാഴ്ച മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടി ശനിയാഴ്ചയാണ് മരണപ്പെട്ടത്. കടലൂർ സ്വദേശിനിയായ ആയിഷ ഹെൽന (9)യാണ് മരിച്ചത്. രോഗം പകരില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.
കുട്ടികളിൽ വരുന്ന രോഗമാണ് കവാസാക്കി. രക്ത പരിശോധനയിലൂടെയോ, ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ രോഗം കണ്ടുപിടിക്കാനാകില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി മാത്രമേ രോഗം കണ്ടെത്താൻ കഴിയൂ. പനി, ജലദോഷം, വയറിളക്കം എന്നിവയാണ് പ്രധന ലക്ഷണങ്ങൾ. മാത്രമല്ല നാക്കും, കണ്ണും ചുവന്നുപോകുന്ന അവസ്ഥ, കഴുത്തുവീക്കം, ശരീരത്തിലെ നീർക്കെട്ട് എന്നിവയാണ് ലക്ഷണങ്ങൾ. പനി കൂടി ഹൃദയധമനികളുടെ പ്രവർത്തനം പൊട്ടിപ്പോകുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥ. അതിനാൽ കുട്ടികളിൽ അഞ്ചുദിവസത്തിലധികം നീളുന്ന പനി ഉണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ വേണം, എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കണം.






























