തിരുവനന്തപുരം: നിപ ഭീതി പൂർണമായും ഒഴിഞ്ഞതിന്‍റെ സമ്പൂർണ്ണ ആശ്വാസത്തിൽ സംസ്ഥാനം. കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി 5-ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. ജൂൺ 11 ന് റിപ്പോർട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്. കൺടൈൻമെന്‍റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാനായി.
ഒന്നിലധികം പേരിലേക്ക് രോഗം പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന് സാധിച്ചതായും മന്ത്രി പറഞ്ഞു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. വെന്റിലേറ്ററിൽ നിന്ന് മാറ്റി. മൂന്ന് നിപ പരിശോധന ഫലവും നെഗറ്റീവായി. റിബാവെറിൻ മരുന്ന് ആദ്യം മുതലേ നൽകുന്നുണ്ട്. മോണോക്‌ളോണൽ ആന്റിബോഡി ആദ്യഡോസ് ജൂൺ 12 ന് നൽകുകയും ചെയ്തിരുന്നെന്നും മന്ത്രി വ്യക്തമാക്കി.






























