പീരുമേട് : വ്യാജ വാർത്തകളിൽ യു.ഡി.എഫ് പ്രവർത്തകർ കുടുങ്ങരുതെന്നും ഡിസിസി ജനറൽ സെക്രട്ടറി സിറിയക് തോമസിനെതിരെ താന്‍ കെപിസിസിക്ക് പരാതി കൊടുത്തുവെന്നും സിറിയക് തോമസിനെ കെപിസിസി ശാസിച്ചുമെന്നുമുള്ള തലക്കെട്ടിൽ വന്ന വാർത്ത പച്ചക്കള്ളമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ.പൗലോസ് പറഞ്ഞു. ഇടതു സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിന് അന്ത്യം കുറിക്കണമെന്ന ആഗ്രഹം കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കുമുണ്ട്. ഈ ജനവികാരത്തിന്റെ പ്രതിഫലനമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉടനീളം കണ്ടത്. ഇടുക്കി ജില്ലയിലും ശക്തമായ മുന്നേറ്റമാണ് യുഡിഎഫിന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയിലെ മലയോര കർഷകരെയും തോട്ടം തൊഴിലാളികളെയും ഇതര ജനവിഭാഗങ്ങളെയും കപട വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച സർക്കാരിനോടുള്ള അടങ്ങാത്ത പക ജില്ലയിലെ ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ പ്രകടിപ്പിച്ചു. ഈ മുന്നേറ്റം അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും പിണറായി സർക്കാരിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ ദുർഭരണം ജനങ്ങൾ അവസാനിപ്പിക്കുമെന്നും റോയി കെ.പൗലോസ് പറഞ്ഞു. അനിവാര്യമായ ഈ ഭരണമാറ്റം ഉണ്ടാകണമെങ്കിൽ ജില്ലയിലെ അഞ്ച് സീറ്റുകളിലും യുഡിഎഫ് വിജയിക്കേണ്ടതായിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ഒരു മാസക്കാലമായി പീരുമേട് നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ ചാനലുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നടന്നുകൊണ്ടിരിക്കുന്ന വ്യാജ പ്രചരണങ്ങൾ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണമെന്നും സ്ഥാനാർത്ഥി നിർണയ നടപടികളിലേക്ക് പാർട്ടി നേതൃത്വം ഇതുവരെയും കടന്നിട്ടില്ലെന്നും റോയി കെ.പൗലോസ് പറഞ്ഞു.
വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവരുടെയും അത് പ്രചരിപ്പിക്കുന്നവരുടെയും ഉദ്ദേശം നല്ലതല്ല. കഴിഞ്ഞ 20 വർഷക്കാലമായി എൽഡിഎഫ് വിജയിച്ചു കൊണ്ടിരിക്കുന്ന പീരുമേട് നിയോജകമണ്ഡലം യുഡിഎഫ് തിരിച്ചു പിടിക്കരുതെന്ന് ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഇത്തരം വാർത്തകൾ കാണുമ്പോൾ സന്തോഷിക്കാനും പ്രചരിപ്പിക്കാനും കഴിയുകയുള്ളു. പാർട്ടിക്കും മുന്നണിക്കും ഗുണകരമാകാത്ത ഇത്തരം വ്യാജ വാർത്തകളുടെ പിന്നാലെ പോകാതെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കണം. പാർട്ടിയും മുന്നണിയും തീരുമാനിക്കുന്ന സ്ഥാനാർത്ഥി ആരായാലും ആ സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ.പൗലോസ് പറഞ്ഞു.































