കോഴിക്കോട് : ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് ലഭിച്ചിരുന്ന സമാശ്വാസ പെൻഷൻ നിലച്ചിട്ട് ഒമ്പതുമാസം. മൂന്നുവർഷം കുടിശ്ശികയായ സമയത്താണ് കഴിഞ്ഞ ഫെബ്രുവരിയിൽ പതിനൊന്ന് മാസത്തെ പെൻഷൻ ലഭിച്ചതെങ്കിലും വീണ്ടും കുടിശ്ശിക അതുപോലെ തുടരുകയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ഓണത്തിനുപോലും ഒരാനുകൂല്യവും സർക്കാർ അനുവദിച്ചില്ല. പ്രതിമാസം 1100 രൂപ വീതമുള്ള സമാശ്വാസ പെൻഷൻ പഴയ ലിസ്റ്റിലുള്ളവർക്ക് മാത്രമാണ് (2013 മുതൽ) ലഭിക്കുന്നത്.
അതേസമയം 2018 മുതൽ ഡയാലിസിസ് ചെയ്യുന്ന സാമൂഹ്യ സുരക്ഷാ മിഷനിൽ അപേക്ഷ സമർപ്പിച്ച ജില്ലയിലെ ആയിരത്തോളം ഡയാലിസിസ് രോഗികൾ ഇപ്പോഴും സമാശ്വാസ പെൻഷൻ പദ്ധതിക്ക് പുറത്താണ്. മാസത്തിലൊരിക്കൽ ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എൽ. വിഭാഗത്തിലെ വൃക്ക രോഗികൾക്കാണ് സമാശ്വാസ പെൻഷന് അർഹത. ഒരു ലക്ഷത്തോളം വൃക്കരോഗികളുള്ള സംസ്ഥാനത്ത് 20,000 പേർ ആഴ്ചയിൽ രണ്ടും മൂന്നും തവണ ഡയാലിസിസ് ചെയ്യുന്നവരാണ്. കോഴിക്കോട് ജില്ലയിൽ മാത്രം രണ്ടായിരത്തിലേറെ ഡയാലിസിസ് രോഗികളുണ്ട്.
2018 മുതൽ ഡയാലിസിസിന് വിധേയരാകുന്ന ഗുരുതര രോഗമുള്ളവർ സകല രേഖകളും മൂന്നു വർഷം മുമ്പ് അധികൃതർക്ക് സമർപ്പിച്ചെങ്കിലും ഫണ്ടില്ലെന്ന പേരിൽ പെൻഷൻ നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വിവിധയിടങ്ങളിൽ നടന്ന മന്ത്രിമാർ പങ്കെടുത്ത സാന്ത്വനസ്പർശം അദാലത്തിൽ രേഖകൾ വീണ്ടും ഹാജരാക്കിയപ്പോൾ പെൻഷൻ ഉടൻ ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതാണെന്ന് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ അസോസിയേഷൻ, ആശ്രയ കിഡ്നി പേഷ്യന്റ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികൾ പറയുന്നു. കോവിഡ് വന്ന് മരിച്ചവരുടെ ആശ്രിതർക്ക് മാസം 5000 രൂപ വീതം പെൻഷൻ നൽകാൻ സർക്കാർ കൈക്കൊണ്ട നടപടി വലിയ ആശ്വാസമാണ്. എന്നാൽ ദുരിതമനുഭവിക്കുന്ന ഡയാലിസിസ് രോഗികളെ അവഗണിക്കരുതെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെടുന്നു.