തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നും അവിടെ നടന്നത് നിയന്ത്രിക്കാനാകാത്ത വളരെ ചെറിയൊരു പ്രതികരണം മാത്രമാണെന്നും സി.പി.എം നേതാവ് എം. സ്വരാജ്. “ഇഡിയെ ആരും ആക്രമിച്ചിട്ടില്ല, അക്രമം ഇങ്ങനെയൊന്നുമല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം. ഇതൊരു അക്രമമേ അല്ല” എന്ന് അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശനെതിരെയും സ്വരാജ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. സതീശൻ കന്റോൺമെന്റ് ഹൗസ് ഒഴിയാത്തത് ഇഡിക്ക് സുഗമമായ വഴിയൊരുക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റാത്തതിനാലാണ് തനിക്ക് മാറാൻ കഴിയാത്തതെന്ന വാദത്തെയും സ്വരാജ് ചോദ്യം ചെയ്തു.
കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞുകൊടുക്കാതെ അവിടെത്തന്നെ തുടരുന്നത് വഴി അന്വേഷണ ഏജൻസികൾക്ക് ‘നാടകം’ കളിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സമൂഹത്തിൽ ഒരു പ്രത്യേക പ്രതീതി സൃഷ്ടിക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണെന്നും എം. സ്വരാജ് പറഞ്ഞു.






























