മാലെ : രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും മേയ് 10 ഓടെ ഇന്ത്യൻ സൈന്യം പൂർണമായും പിൻവാങ്ങുമെന്നും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്നലെ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു ചൈനാവാദിയായ മുയിസു. ആദ്യ സംഘം സൈനികർ മാർച്ച് 10നും മറ്റുള്ളവർ രണ്ട് ഘട്ടമായും ഒഴിയും. ഇന്ത്യയുമായി ഇക്കാര്യത്തിൽ തീരുമാനമെടുത്തെന്നും മുയിസു വ്യക്തമാക്കുന്നു.
അതേസമയം, പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ( എം.ഡി.പി ), ഡെമോക്രാറ്റ്സ് എന്നിവർ മുയിസുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ചു. 87 അംഗ പാർലമെന്റിൽ രണ്ട് പാർട്ടികൾക്കുമായി 56 സീറ്റുകളുണ്ട്. മുയിസു സർക്കാരിൽ അഡ്മിനിസ്ട്രേറ്റർ പദവി ഏറ്റെടുക്കാൻ 7 എം.പിമാർ രാജിവച്ചിരുന്നു. അതിനാൽ 24 എം.പിമാർ മാത്രമാണ് പാർലമെന്റിൽ ഉണ്ടായിരുന്നത്. ഇന്ത്യാ വിരുദ്ധനായ മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങളും പ്രതിപക്ഷം നടത്തുന്നുണ്ട്.





























