തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. ഒന്നും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. ബജറ്റില്‍ ഒരിടത്തും അതേക്കുറിച്ച് പറഞ്ഞിട്ടില്ല. ബജറ്റില്‍ ഇല്ലാത്ത കാര്യങ്ങളാണ് പുറത്തേ ചര്‍ച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കരിമണല്‍ ഖനനത്തിലെ ആരോപണങ്ങളിലും വി ഡി സതീശന്‍ മറുപടി നല്‍കി. കരിമണല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നുവെന്ന് എവിടെയാണ് താന്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബജറ്റ് പ്രസംഗം വീണ്ടും വായിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ‘ഇതില്‍ എവിടെയാണ് സ്വകാര്യവല്‍ക്കരണം. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു. യു ടേണ്‍ എടുക്കില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കേന്ദ്രവും കേരളവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്’, മുഖ്യമന്ത്രി പറഞ്ഞു.
ഭാവി കേരളത്തെ കെട്ടിപ്പടുത്താനാണ് പല പദ്ധതികളും രൂപീകരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ശ്രദ്ധേയമായ തുടക്കങ്ങള്‍ തങ്ങള്‍ക്കുണ്ടായെന്ന് വി ഡി സതീശന്‍ പറഞ്ഞു. ധവളപത്രം രാഷ്ട്രീയ വിമര്‍ശനം അല്ലെന്നും ആധികാരികമായ വിവരങ്ങളാണ് അതിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ലോകം മാറുന്നതിനനുസരിച്ച് കേരളത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ്. കേരളത്തിന്റെ സാധ്യത പരിശോധിച്ചാണ് ബജറ്റ് തയ്യാറാക്കിയത്. കേരളത്തിന് ദിശാബോധം നല്‍കുന്ന ബജറ്റാണ് പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ബജറ്റില്‍ പ്രതിഫലിക്കുന്നുണ്ട്. നടപ്പാക്കാന്‍ കഴിയും എന്ന് ഉറപ്പുള്ള വാഗ്ദാനങ്ങളാണ് ബജറ്റില്‍ ഉള്ളത്. നികുതി വരുമാനത്തിന്റെ 77 ശതമാനവും സാലറി, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി പോവുകയാണ് ബാക്കി 23% വെച്ച് വേണം വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍’, മുഖ്യമന്ത്രി പറഞ്ഞു




























